കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേർ ആക്രമണം പരാജയപ്പെടുത്തിയ സൈനികർ രാജ്യത്തെ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷിച്ചതെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവിന്ദർ ഗുപ്ത. ‘ സ്വാതന്ത്ര്യദിനത്തിന് രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് തീവ്രവാദികൾ ശ്രമിച്ചത്. സൈനികരുടെ ക്യാമ്പിലേക്ക് അതിക്രമിച്ച് കടക്കാനായിരുന്നു അവരുടെ ശ്രമം. ആ ഭീകരരെ നമ്മുടെ സൈനികർ ഇല്ലാതാക്കി. എങ്കിലും ആ പോരാട്ടത്തിൽ നമ്മുടെ മൂന്ന് ധീര ജവാന്മാർ വീരമൃത്യു വരിച്ചു. അത് ഏറ്റവും സങ്കടകരമായ കാര്യമാണ്.
സൈനികർ അവരുടെ ജീവൻ ബലി നൽകിയാണ് വലിയൊരു ആക്രമണത്തെ തടഞ്ഞത്. സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാതെയാണ് അവർ ഭീകരരുടെ പദ്ധതികളെല്ലാം തകർത്തത്. അവരുടെ രക്തസാക്ഷിത്വം ഒരിക്കലും വെറുതെയാകില്ല’ അദ്ദേഹം പറഞ്ഞു.
കശ്മീരിൽ നിന്ന് ഭീകരവാദത്തെ എത്രയും വേഗം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ ഭീകരതയോട് ഒരിക്കലും ഈ സർക്കാരും സേനയും സഹിഷ്ണുത കാണിക്കില്ല. പാകിസ്താൻ എപ്പോഴും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ധീര സൈനികർ ആ പദ്ധതികളെല്ലാം പരാജയപ്പെടുത്തുന്നു. സൈന്യം ഏറ്റവും നല്ല രീതിയിലാണ് അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ജമ്മു കശ്മീരിൽ നിന്ന് എത്രയും വേഗം തീവ്രവാദത്തെ തുടച്ചു നീക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Comments