തൃശൂർ: ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനെതിരെ സിപിഎം അനുഭാവികൾ ഉയർത്തുന്ന വ്യാപക വിമർശനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴിയുണ്ടെങ്കിലും സിനിമ കാണാൻ വരണമെന്ന പരസ്യത്തിന്റെ പേരിലാണ് വലിയ തോതിലുള്ള ആക്ഷേപം സിനിമയ്ക്കെതിരെ സിപിഎം ഉയർത്തിയിരിക്കുന്നതെന്നും പാർട്ടിയുടെ അസഹിഷ്ണുതാ മനോഭാവമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്യത്തിനായി അലമുറയിടുന്ന സിപിഎം മറ്റുള്ളവരുടെ സ്വാതന്ത്ര്യം തങ്ങൾക്കെതിരാണെന്ന് തോന്നിയാൽ അനുവദിക്കില്ല. വസ്തുതകളെക്കുറിച്ച് ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അംഗീകരിക്കാനും സിപിഎമ്മിന് കഴിയുന്നില്ല. പാർട്ടിക്കെതിരായി ഉയർന്നുവരുന്ന ഏത് വിമർശനത്തെയും തികഞ്ഞ അസഹിഷ്ണുതയോടെ മാത്രമാണ് സിപിഎം നോക്കി കാണുന്നത്. ചെറിയ ആരോപണം പോലും സഹിക്കാനുള്ള ശക്തി സിപിഎമ്മിനില്ലാത്തതിനാലാണ് സിനിമയ്ക്കെതിരെ പ്രവർത്തിക്കാൻ സൈബർ ഗുണ്ടകളെ പാർട്ടിയിറക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപമാനകരമായ സംഭവമാണിതെന്നും സിപിഎം നേതൃത്വം അടിയന്തിരമായി ഇടപെട്ട് സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ താറടിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകൻ രതീഷ് പൊതുവാൾ പ്രതികരിച്ചത്. ഇത്രയും അസഹിഷ്ണുതയുടെ കാര്യമില്ലെന്നും പരസ്യവാചകം ബിഹിഷ്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments