പാറ്റ്ന: ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ നിതീഷ് കുമാർ ഓഗസ്റ്റ് 24ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം മന്ത്രിസഭാ വിപുലീകരണം ഓഗസ്റ്റ് 16ന് നടന്നേക്കുമെന്നാണ് സൂചന.
ജെഡിയുവിൽ നിന്ന് 13 മന്ത്രിമാരും ആർജെഡിയിൽ നിന്ന് 16 മന്ത്രമാരും ഉണ്ടായേക്കുമെന്നാണ് വിവരം. കോൺഗ്രസിന് നാലും മുൻ മുഖ്യമന്ത്രി ജിതൻ രാം മഞ്ജിയുടെ എച്ച്എഎമ്മിന് ഒന്നും വീതം മന്ത്രിമാരെ ലഭിച്ചേക്കും. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 77 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ജെഡിയുവിന് 45ഉം ആർജെഡിക്ക് 79ഉം സീറ്റുകളുണ്ട്. കോൺഗ്രസിന് 19 എംഎൽഎമാരും ഇടതുപാർട്ടികൾക്ക് 16എംഎൽമാരുമാണുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് ആർജെഡിയുമായി സഖ്യം ചേരുകയാണെന്ന് പ്രഖ്യാപിച്ച് മറ്റ് പ്രതിപക്ഷ പാർട്ടികളെയും ചേർത്ത് വിശാലസഖ്യം രൂപീകരിച്ചു. മഹാഗഡ്ബന്ധൻ എന്ന പുതിയ സഖ്യം രൂപപ്പെട്ടതിന് പിന്നാലെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും തേജസ്വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2017ൽ നടന്നതെല്ലാം മറന്ന് പുതിയ തുടക്കത്തിന് ആരംഭം കുറിക്കാമെന്ന പ്രഖ്യാപനത്തോടെയാണ് നിതീഷ് കുമാർ ആർജെഡി അദ്ധ്യക്ഷന് കൈകൊടുത്തത്.
Comments