ലക്നൗ: യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതിനോടകം 4 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടുന്നു.
മാർകയിൽ നിന്ന് ഫത്തേപൂർ ജില്ലയിലുള്ള ജറൗലിയ ഘട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബോട്ടിൽ 30-35 പേർ ഉണ്ടായിരുന്നുവെന്നാണ് എസ്പി അഭിനന്ദൻ അറിയിക്കുന്നത്. നദിയിൽ കാണാതായവർക്കായി മുങ്ങൽ വിദഗ്ധർ എത്തി തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ബോട്ട് മറിഞ്ഞതിന് പിന്നാലെ നീന്തൽ അറിയാവുന്ന എട്ട് പേർ രക്ഷപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താനും അദ്ദേഹം നിർദേശിച്ചു.
Comments