കൊച്ചി: കാർ യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ചതായി പരാതി. എറണാകുളം ചെലവന്നൂർ റോഡിലാണ് ആക്രമണമുണ്ടായത്. മൂന്ന് യുവാക്കൾക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് അറ്റകുറ്റപ്പണിക്കിടെ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് യുവാക്കളുടെ ദേഹത്ത് ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ചത്. മൂവരും സഹോദരങ്ങളാണ്. പണി നടക്കുന്ന റോഡിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനെ ജീവനക്കാരൻ കടത്തിവിട്ടില്ല. ഇതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അറ്റകുറ്റപണി നടക്കുന്ന റോഡിലൂടെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരൻ മറ്റൊരു വാഹനം കടത്തിവിട്ടു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ യുവാവ് ജീവനക്കാരന്റെ അടുത്ത് ചെല്ലുകയും തങ്ങളെയും കടത്തിവിടാമോയെന്ന് ചോദിക്കുകയും ചെയ്തു. പറ്റില്ലെന്ന് ജീവനക്കാരൻ മറുപടി നൽകി. ഒരു മുന്നറിയിപ്പ് ബോർഡ് വെക്കായിരുന്നല്ലേയെന്ന് യുവാക്കൾ ചോദിക്കുകയും തങ്ങളെയും കടത്തിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വാക്കുതർക്കത്തിലേക്ക് നയിച്ചു. തുടർന്ന് യുവാവിന്റെ ദേഹത്തേക്ക് റോഡ് ജീവനക്കാരൻ ടാർ ഒഴിച്ചു. ഇതുകണ്ട് കാറിലിരുന്ന മറ്റ് സഹോദരന്മാർ ഓടി വന്നപ്പോൾ അവരുടേയും ദേഹത്തേക്ക് ടാർ ഒഴിക്കുകയും അക്രമി ഓടിപ്പോകുകയും ചെയ്തുവെന്നാണ് പൊള്ളലേറ്റവരുടെ മൊഴി.
ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് യുവാക്കൾ പറയുന്നത്. പൊതുമരാമത്ത് റോഡിലാണ് കുഴിയടയ്ക്കൽ പുരോഗമിച്ചിരുന്നതെന്നാണ് വിവരം.
Comments