കോട്ടയം: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മോഷ്ടാവ് വൈദികന്റെ മകൻ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. ഫാദർ ജേക്കബ് നൈനാന്റെ മകനായ ഷൈനോ നൈനാനെ പോലീസ് അറസ്റ്റ് ചെയ്തു.
കടബാധ്യതകൾ തീർക്കാൻ താൻ മോഷണം നടത്തിയെന്നാണ് മകന്റെ മൊഴി. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർ പ്രാർത്ഥനയ്ക്ക് വേണ്ടി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ മോഷണം നടന്നത് കണ്ടത്. വീടാകെ മുളകുപൊടി വിതറിയിട്ട നിലയിലായിരുന്നു. അലമാരയിൽ നിന്ന് വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം വലിച്ചിട്ടിരുന്നു. എന്നാൽ വീടുമായി അടുത്ത ബന്ധമുള്ളയാളാണ് മോഷണം നടത്തിയതെന്ന് അന്നുതന്നെ പോലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മകനിലെത്തിച്ചത്.
ചോദ്യം ചെയ്യലിൽ ആദ്യം ഷൈനോ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് മോഷണം നടന്നതായി കരുതുന്ന സമയത്ത് ഷൈനോയുടെ മൊബൈൽ ഫ്ളൈറ്റ് മോഡിലായിരുന്നുവെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റസമ്മതം നടത്തിയത്.
നിരവധി തവണ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മകൻ മോഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഒടുവിൽ കള്ളിവെളിച്ചത്താകുമെന്ന് കണ്ടതോടെ ശേഷിക്കുന്ന സ്വർണം ഒരു മോഷണ നാടകം നടത്തി കൊണ്ടുപോയി. സംഭവത്തിന് പിന്നിൽ അജ്ഞാതനായ കള്ളനാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഇത്. നഷ്ടപ്പെട്ട സ്വർണം സമീപത്തെ പറമ്പിൽ നിന്നും പാത്രത്തിൽ സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷൈനോയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments