സോൾ : കൊറോണ വ്യാപന കാലത്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് പനി പിടിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോംഗ്. ഇതോടെ കിമ്മിന് കൊറോണയായിരുന്നോ എന്ന സംശയങ്ങളാണ് ഉയരുന്നത്. വൈറസ് പടർത്തുന്നതിനായി ഇനിയും തന്ത്രങ്ങളുമായെത്തിയാൽ ഉന്മൂലനം ചെയ്യുമെന്നാണ് ഇവർ ദക്ഷിണ കൊറിയയ്‌ക്ക് താക്കീത് നൽകിയത്.
വാക്‌സിൻ പോലുമില്ലാതെ കൊറോണയെ തുടച്ചുനീക്കിയെന്ന കിമ്മിന്റെ അവകാശവാദത്തിനിടെയാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. പനി ബാധിച്ചതോടെ കിം ക്ഷീണിതനായെന്ന് കിം യോ പറഞ്ഞു. എന്നാൽ തന്റെ ജനങ്ങളെക്കുറിച്ച് ആലോചിച്ച് ഒരു നിമിഷം പോലും അദ്ദേഹത്തിന് വിശ്രമിക്കാനായില്ല. എന്നാണ് പനി ബാധിച്ചതെന്നോ കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നോ സഹോദരി വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് വർഷം ശ്രമിച്ചിട്ടും ഉത്തര കൊറിയയെ കീഴടക്കാൻ കൊറോണയ്‌ക്ക് സാധിക്കുന്നില്ലെന്ന് കിം ജോംഗ് ഉൻ അടുത്തിടെ പറഞ്ഞിരുന്നു. രാജ്യത്തെ ആരോഗ്യരംഗത്തെ ഉന്നതരും ശാസ്ത്രജ്ഞരും പങ്കെടുത്ത യോഗത്തിലാണ് ഉത്തരകൊറിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വാക്‌സിൻ ഇല്ലാതെ തന്നെ രാജ്യം കൊറോണയെ ശക്തമായി പ്രതിരോധിച്ചുവെന്നും കിം പറഞ്ഞിരുന്നു. ലോകം മുഴുവൻ കൊറോണയുടെ പിടിയിലമർന്നിട്ടും അതൊന്നും തങ്ങളെ ബാധിച്ചില്ലെന്നാണ് കിമ്മിന്റെ വാദം. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ ലോക നേതാക്കൾ തയ്യാറായിട്ടില്ല.
ഇത്തരം അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് കിമ്മിന് പനി പിടിച്ചുവെന്ന വെളിപ്പെടുത്തലുമായി സഹോദരി രംഗത്തെത്തിയത്. ഇതോടെ കിമ്മിന് കൊറോണ ബാധിച്ചോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.
Comments