മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശയിൽ ഗദ്ദറിന്റെ കവിത ചുവരിൽ എഴുതിയതിന്റെ പേരിൽ വിദ്യാർത്ഥിയ്ക്ക് മർദ്ദനം. വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മ പ്രവർത്തകൻ മുഹമ്മദ് ഹനീന് ആണ് മർദ്ദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ഹനീൻ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സർവ്വകലാശാല യൂണിയൻ ചെയർമാൻ അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സർവ്വകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ ചുവരിൽ വിദ്യാർത്ഥി പ്രതികരണ കൂട്ടായ്മയിലെ അംഗം ഗദ്ദറിന്റെ കവിത എഴുതിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കവിത എസ്എഫ്ഐ പ്രവർത്തകർ വെട്ടിക്കളയുകയും, അതിന് സമീപമായി അസഭ്യം എഴുതിവയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ കഴിഞ്ഞ ദിവസം സ്റ്റുഡന്റ് വെൽഫയർ റൂമിൽ ഹനീൻ പ്രവേശിച്ചെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
ചെയർമാന് പുറമേ സർവ്വകലാശാല സെനറ്റ് അംഗം ആശിഷ്, വൈഷ്ണവ് എന്നിവരും അക്രമി സംഘത്തിൽ ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ ഹനീൻ തിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 15 അംഗ സംഘമാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ഹനീൻ നൽകിയ പരാതിയിൽ ഉള്ളത്.
Comments