കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന കേസിൽ വഴിത്തിരിവ്. കേസിനെ കുറിച്ച് മാദ്ധ്യമങ്ങൾക്ക് വിവരം നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി. കണ്ണൂരിലാണ് സംഭവം.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ഖർഗർ പോലീസ് ഇയാൾക്കെതിരെ രണ്ടുവർഷം മുൻപ് കേസ് എടുത്തിരുന്നു. ഇയാളുടെ ഭാര്യയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ പോലീസ് പെൺകുട്ടിയെയും കുടുംബത്തെയും പറ്റി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇതിൻ നിന്നാണ് രണ്ട് വർഷം മുൻപുള്ള പോക്സോ കേസിനെ കുറിച്ച് വിവരം ലഭിച്ചത്.
പീഡനം സംബന്ധിച്ച് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ പോലീസിനോട് പറയാൻ കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായില്ല. തനിക്കുപുറമെ, 11 പെൺകുട്ടികളെക്കൂടി ആൺകുട്ടി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് സംഘം സൗജന്യമായി നൽകിയത്. സൗഹൃദം നടിച്ച് അടുത്ത് കൂടുകയും പിന്നീട് അത് പ്രണയമാണെന്ന് പറയുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറയ്ക്കാനെന്ന് പറഞ്ഞാണ് ലഹരി നൽകിയിരുന്നത്. ലഹരി ഉപയോഗിച്ച മാനസികമായി പീഡിപ്പിക്കും പിന്നീട് വേശ്യാവൃത്തിയ്ക്ക് നിർബന്ധിക്കുമെന്നായിരുന്നു പരാതി
എന്നാലിത് വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ നിഗമനം. സ്കൂൾ അധികൃതരും മൊഴികൾ വ്യാജമാണെന്ന് പറയുന്നു. വേറെ കുട്ടികളാരും ഇതുവരെ പരാതിയുമായി വരാത്തതും ഈ സംശയത്തിന് ആക്കം കൂട്ടുന്നു.
താൻ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആൺകുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ദുരൂഹതകളേറെയുള്ള കേസിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി
Comments