എറണാകുളം: ആലുവയിൽ ക്ഷേത്രത്തിൽ നിന്നുള്ള പണവുമായി കടന്നുകളയുന്നതിനിടെ പ്രതിയ്ക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്ക്. പുത്തൻകുരിശ് സ്വദേശി ഡ്രാക്കൂള സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിന്റെ കാലാണ് കെട്ടിടത്തിൽ നിന്നും വീണതിനെ തുടർന്ന് ഒടിഞ്ഞത്. പോലീസ് പിടികൂടിയ ഇയാളെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിലെ പണവുമായാണ് ഇയാൾ കടക്കാൻ ശ്രമിച്ചത്. തിരുവോണ ഊട്ട് നടക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ എന്ന വ്യാജേനയായിരുന്നു ഇയാൾ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇയാൾ കൗണ്ടറിൽ വിശ്രമിച്ചു. ഇതിനിടെ കൗണ്ടറിലുള്ളയാൾ മാറിയപ്പോൾ ഇയാൾ അകത്ത് കയറി 20,000 രൂപയുമായി കടന്ന് കളയുകയായിരുന്നു.
ഓടി സമീപത്തെ വീടിന്റെ ടെറസിൽ കയറിയ ഇയാൾ രക്ഷപ്പെടാനായി താഴേക്ക് ചാടി. തുടർന്ന് കാലൊടിയുകയായിരുന്നു. പിന്തുടർന്നെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കവർച്ച ചെയ്ത പണം പോലീസ് തിരികെ ക്ഷേത്രം അധികൃതരെ ഏൽപ്പിച്ചു.
Comments