ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ(ഇവിഎം) ഉപയോഗിക്കുന്നതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം ഉപയോഗിക്കാൻ അനുമതി നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജനപ്രതിനിധി നിയമത്തിലെ 61 എ വകുപ്പാണ് ബാലറ്റു പേപ്പറുകൾക്ക് പകരം വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ അനുമതി നൽകുന്നത്. ഇത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് അഭിഭാഷകനായ എംഎൽ ശർമ്മ നൽകിയ ഹർജിയിൽ പറയുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 100ലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയായിരുന്നു വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യസഭയിലും ലോക്‌സഭയിലും ബാലറ്റ് ഉപയോഗിക്കണമെന്ന് അനുശാസിക്കുന്നതാണ് ആർട്ടിക്കിൾ 100.
എന്നാൽ യഥാർത്ഥത്തിൽ എന്തിനെയാണ് എതിർക്കുന്നത് എന്നായിരുന്നു ഹർജി പരിഗണിച്ച എസ്.കെ കൗൾ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് തിരിച്ച് ചോദിച്ചത്. പൊതുവേയുള്ള വോട്ടിംഗ് സമ്പ്രദായത്തെയാണോ, പാർലമെന്റ് വോട്ടിംഗ് സമ്പ്രദായത്തെയാണോ എതിർക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് ഹർജി തള്ളുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
Comments