തിരുവനന്തപുരം: ഇഡിക്കെതിരെ ഒന്നിച്ച് സമരം ചെയ്യാൻ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് സമരത്തിന് തയാറാണെങ്കില്‍ ഒരുമിച്ച് സമരം ചെയ്യാന്‍ സിപിഎം തയ്യാറാണെന്നാണ് കോടിയേരി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെയെല്ലാം ഇഡി വേട്ടയാടുകയാണ്. ആരെയും എന്തും ചെയ്യാമെന്നാണ് ഇഡി കരുതുന്നതെന്നും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിങ്ങനെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ഇഡി വേട്ടയാടുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുൻ ധനമന്ത്രി തോമസ് ഐസകിന് നേരെയുള്ള ഇഡി ഇടപെടൽ അംഗീകരിക്കാൻ ആവില്ല. കിഫ്ബി പോലുള്ളത് തടഞ്ഞാല്‍ കേരളത്തിൽ വികസനം മുന്നോട്ട് പോകില്ല. തോമസ് ഐസകിന് നേരെയുള്ള ഇഡിയുടെ നോട്ടീസ് കിഫ്ബി നിര്‍ത്തലാക്കാനുള്ള ശ്രമമാണ്. നയപരമായും രാഷ്ട്രീയ പരമായും ഐസക് നീങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കിഫ്ബിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഇഡിക്ക് തിരിച്ചടിയാണ്. കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് തോമസ് ഐസകിനെതിരായ നീക്കം. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. തോമസ് ഐസകും കൂട്ടരും ശക്തമായ പോരാട്ടം നടത്തുന്നതിന്റെ ഭാഗമാണ് ഹൈക്കോടതിയുടെ വിധി. ഇഡിയ്ക്കെതിരായ നിലപാട് ഇതേപോലെ തന്നെ തുടർന്ന് പോകുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Comments