ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ചതിന് രണ്ട് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. മുംബൈയിലെ പോലീസാണ് മോർഫ് ചെയ്ത പോസ്റ്റുകൾ പങ്കുവെച്ചതിന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശിവസേനയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
വോർളിയിലെ യുവസേന, ശാഖാ അംഗം ബ്രാഞ്ച് ഓഫീസറും സോഷ്യൽ മീഡിയ ബ്രാഞ്ച് കോർഡിനേറ്ററുമായ രോഹൻ പടാൻകർ, പൂനെയിലെ യുവസേന ഐടി സെൽ അംഗം നിതിൻ ഷിൻഡെ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.പ്രതികൾ ശിവസേനയുടെ ഐടി സെല്ലുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ പോസ്റ്റ് പ്രതിയായ രോഹൻ പടാൻകർ ട്വിറ്ററിൽ പങ്കുവെച്ചത്. പോസ്റ്റിൽ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മുഖം മോർഫ് ചെയ്ത് വികൃതമാക്കിയിരുന്നു. അപകീർത്തികരമായ ഉള്ളടക്കം അപ്ലോഡ് ചെയ്തതിന് ബിജെപി പ്രവർത്തകനായ വിജയ് പഗാരെയാണ് പോലീസിൽ പരാതി നൽകിയത്. സമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടവരെ പോലീസ് അന്വേഷിക്കുന്നതായും പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Comments