ബാൽക്കൻസ്: മോണ്ടിനെഗ്രോയിൽ വെടിവെപ്പ്. കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. സെറ്റിൻജെ നഗരത്തിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
34കാരനായ യുവാവാണ് ആക്രമണം നടത്തിയത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തെരുവിലേക്ക് ഇറങ്ങി മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകൊണ്ടായിരുന്നു ആക്രമണം. ഇയാളെ പിന്നീട് പ്രദേശവാസി വെടിവെച്ച് കൊലപ്പെടുത്തി.
സ്വന്തം കുടുംബത്തിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. പ്രദേശവാസികളായ ഒൻപത് പേരും ഇയാളുടെ തോക്കിനിരയായി. പരിക്കേറ്റ ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി
ഡ്രിതൻ അബാസോവിച്ച് ആദരാഞ്ജലികൾ അറിയിച്ചു. ആക്രമണം വലിയ ഞെട്ടൽ ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഈ നിമിഷത്തിൽ എല്ലാവരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments