തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിന്റെ വിവാദ ആസാദ് കശ്മീർ പരമാർശത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പാകിസ്താനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വർഗ്ഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
കശ്മീർ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽ ഡി എഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എൽ എ യോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
പാകിസ്താൻ കൈവശപ്പെടുത്തിയ കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നു വിളിക്കുന്ന കെ.ടി ജലീലിനോട് രാജ്യ സ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദലി ജിന്നയുടെ പാകിസ്താാൻ വാദത്തിന് സമാന്തരമായി മലബാറിൽ മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ ആത്മീയ പിൻഗാമിയാണ് ഇദ്ദേഹം.
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീൽ. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സി പി എം ലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീൽ . മുഗൾ രാജാക്കന്മാരിൽ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീൽ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളിൽ പലതും വർഗ്ഗിയ വിഷം പുരണ്ടതാണെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. .
പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രകളിൽ പാർട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തിൽ ഉൾപ്പെടുത്തിയത് സിപിഎം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും എംഎൽഎയുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറി കടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രി സ്ഥാനവും നൽകിയില്ല. 2016 ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നൽകുന്നതിനാണെന്ന് അദ്ദേഹം വിമർശിച്ചു.
തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നൽകിയത്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കേൾ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാർജ ഭരണാധികാരിയുമായുള്ള കൂടികാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റി കൊണ്ടു നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Comments