കൊച്ചി: സീറോ മലബാർ സഭ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമതവിഭാഗം. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതർ ബിഷപ്പിനെ തടഞ്ഞത്.കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായിരിക്കുകയാണ്. ആൻഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്നാണ് വിമത വിഭാഗം ഭീഷണിപ്പെടുത്തിയത്. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതർ അധിക്ഷേപിച്ചു.
ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാൻ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയും. അടിച്ചേൽപ്പിച്ചാലും ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും നടപ്പാക്കില്ലെന്ന് കാണാനെത്തിയവർ നിലപാടെടുത്തു.
ഇതിനിടെ മുൻ ബിഷപ്പ് ആൻറണി കരിയിൽ പുറത്തുവിട്ട കത്ത് പിൻവലിക്കാൻ ബിഷപ്പ് താഴത്ത് സമ്മർദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികൾ ആരോപിച്ചു. ഇതോടെ കാണാനെത്തിയവരിൽ ഒരു വിഭാഗം ആർച്ച് ബിഷപ്പിനെതിരെ തിരിയുകയായിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടർന്ന് വന്ന കുർബാന പരിഷ്കരണം, തർക്കങ്ങൾ എന്നിവയുടെയെല്ലാം തുടർച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആൻറണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാൻ നേരിട്ട് ഇടപെട്ടായിരുന്നു നടപടി. അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂർ ആർച്ച് ബിഷപ് ആയിരുന്ന മാർ ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്
Comments