ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. മേഖലയിലെ സ്വയംഭരണ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ നീക്കം. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ല. ഇത് സ്വയംഭരണപ്രദേശമായി നിലനിർത്ത ണമെന്നാണ് ജനങ്ങൾ പറയുന്നത്. ഭരണഘടനയിലെ ആസാദ് കശ്മീർ എന്ന പേര് ഉറപ്പിക്കാനാണ് 15-ാം ഭേദഗതിക്ക് തയ്യാറാകുന്നത്.
സ്വന്തമായി പ്രസിഡന്റും പ്രധാനമന്ത്രിയും പ്രത്യേകം പതാകയുമാണ് പാക് അധിനിവേശ കശ്മീരിനുള്ളത്. ഫെഡറൽ സംവിധാനത്തിൽ പെടുത്തി പാകിസ്താനാണ് പക്ഷെ കശ്മീർ കൗൺസിലെന്ന സംവിധാനം കൊണ്ടുവന്ന് നിയന്ത്രണം നടത്തുന്നത്. എന്നാൽ പാക് ഭരണകൂടം തിരിഞ്ഞുനോക്കാത്ത പ്രദേശത്തെ ഇപ്പോൾ കയ്യടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മുന്നേ തന്നെ അവഗണിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തെ ഭൂസമ്പത്ത് കൈവശപ്പെടുത്താനും സമ്പത്ത് കൊള്ളയടിക്കാനുമാണ് പാക് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രക്ഷോഭം നടത്തുന്നവർ ആരോപിച്ചു.
പാക് അധിനിവേശ കശ്മീരിലെ 10 ജില്ലകളിലാണ് പ്രതിഷേധം ശക്തമാകുന്നത്. കുടുംബങ്ങളടക്കം പങ്കെടുക്കുന്ന പ്രതിഷേധത്തിൽ പാകിസ്താൻ തങ്ങളെ സ്വന്തമായി ഇതുവരെ കണ്ടിട്ടില്ലെന്നും പ്രക്ഷോഭകാരികൾ ആരോപിച്ചു. 2018 ജൂണിൽ 13-ാം ഭേദഗതി വഴി മേഖലയിൽ നിന്ന് നികുതി പിരിക്കാനും ജഡ്ജിമാരെ നിയമിക്കാനും ഇസ്ലാമാബാദ് ഭരണകൂടത്തിന് അധികാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖല പൂർണ്ണമായും ആസാദ് കശ്മീരാക്കാൻ ഭേദഗതിക്ക് ശ്രമിക്കുന്നത്.
Comments