ന്യൂഡൽഹി: രാജ്യം മുഴുവൻ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവർണ്ണ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ കോടതി മുറികളിലും പ്രധാന കവാടങ്ങളിലും മാത്രം ത്രിവർണ്ണ പതാക ഉയർത്താൻ അനുമതിയില്ല. ഇവ അനുവദിക്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചു.
നീതിയുടെ ക്ഷേത്രമായാണ് കോടതിയെ കാണുന്നത്. കോടതിയെ സമീപിക്കുമ്പോൾ സുപ്രധാനമായി കാണുന്നത് നീതിയുടെ പ്രതിമയെയാണ്. എന്നാൽ നീതി, നിയമം എന്ന് കേൾക്കുമ്പോൾ ദേശീയ പതാകയെ ഓർമ്മിക്കാത്തത് നിരാശജനകമാണ് എന്നാണ് ഹർജിക്കാർ വ്യക്തമാക്കുന്നത്. കോടതി മുറികളിൽ ഇന്ത്യൻ പതാകയും നീതിയുടെ പ്രതിമയും സ്ഥാപിക്കുന്നത് കോടതി മുറിയിൽ സന്നിഹിതരായവരുടെ മനസ്സിലും കുറ്റവാളികളുടെ മനസ്സിലും ആവേശം സൃഷ്ടിക്കുമെന്ന്ഹർജിക്കാരായ രാജ്കിഷോർ പ്രസാദ് കുശ്വാഹയും ശ്രീകാന്ത് പ്രസാദും പറഞ്ഞു. അസത്യം പറയുന്നതിൽ നിന്നും കുറ്റവാളികളെ പിന്തിരിപ്പിക്കാനും പതാകയ്‌ക്കും പ്രതിമയ്‌ക്കും ആകുമെന്നും ഹർജിയിൽ പറയുന്നു.
യുഎസ്എ, യുകെ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, കാനഡ, ഇറ്റലി, ബ്രസീൽ, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ അവരുടെ രാജ്യത്തിന്റെ പതാക, നീതിന്യായ സ്ത്രീയുടെ പ്രതിമ, ദേശീയ ചിഹ്നം എന്നിവ കോടതി മുറികളിൽ ജഡ്ജിമാരുടെ ഇരുവശത്തും സൂക്ഷിക്കുന്നു. ഇവ കോടതി മുറികളിൽ പ്രദർശിപ്പിക്കുന്നത് ജനങ്ങളുടെ മനസ്സിനെ ഉണർത്തുകയും കുറ്റകൃത്യം ചെയ്യാനുള്ള താൽപര്യം കുറയ്‌ക്കുമെന്നുമാണ് ഹർജിയിൽ പരയുന്നത്.
ഹർജിക്കാരുടെ വാദങ്ങൾ കോടതിയ്‌ക്ക് ബോധ്യപ്പെടാത്തതിനെ തുടർന്ന് ഇതേ ഹർജി നേരത്തെ പിൻവലിച്ചിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ തുടർച്ച ആയാണ് ഹർജി കോടതി വീണ്ടും പരിഗണിച്ചിരിക്കുന്നത്.
Comments