ന്യൂഡൽഹി : സ്റ്റാർട്ട് അപ്പുകളുടെയും യൂണികോണുകളുടെയും എണ്ണത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 105 യൂണികോണുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 44 എണ്ണം 2021-ലും 19 എണ്ണം 2022-ലും ആരംഭിച്ചതാണ്. ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ഡിഎസ്ടി സ്റ്റാർട്ടപ്പ് ഉത്സവിൽ പങ്കെടുത്തുകൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഈ ദശകത്തിൽ ഇന്ത്യ സയൻസ്, ടെക്‌നോളജി, ഇന്നൊവേഷൻ എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗവേഷണ-വികസനത്തിനായുള്ള (ജിഇആർഡി) ചെലവ് ഇന്ത്യ മൂന്നിരട്ടിയിലധികം വർധിപ്പിച്ചു. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിൽ 5 ലക്ഷത്തിലധികം റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടയിൽ, ഈ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയായി. ഇപ്പോൾ യു.എസിനും ചൈനയ്‌ക്കും ശേഷം സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡികൾ നേടിയവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മാറിക്കൊണ്ടിരിക്കുന്ന ആഗോള ശക്തികളും സാങ്കേതികവിദ്യയും അന്തർദേശീയ ഇടപെടലുകളുടെയും ഭരണനിർമ്മാണത്തിന്റെയും പ്രഭവകേന്ദ്രമായി മാറുന്നതോടെ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വികസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യ ഇപ്പോൾ 75,000 സ്റ്റാർട്ടപ്പുകളുള്ള രാജ്യമാണ്. ഐടി, കൃഷി, വ്യോമയാനം, വിദ്യാഭ്യാസം, ഊർജം, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് എല്ലാ നഗരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ രാജ്യം ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി നിലകൊള്ളുന്ന ഇന്ത്യ, ശാസ്ത്ര ഗവേഷണ മേഖലയിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ്. കൂടാതെ ക്വാണ്ടം സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും രാജ്യം സജീവമായി ഏർപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments