ഷിംല: നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഹിമാചൽപ്രദേശ്. നിർബന്ധിത കൂട്ട മതപരിവർത്തനം ശിക്ഷാർഹമാക്കിക്കൊണ്ടുള്ള ബില്ലിന് നിയമസഭ അംഗീകാരം നൽകി. ആളുകളെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് 10 വർഷം വരെ കഠിന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകൾ ആണ് ബില്ലിൽ ഉള്ളത്.
ഇന്നലെ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ലിന് ഐക്യകണ്‌ഠേന അംഗീകാരം നൽകിയത്. ശബ്ദവോട്ടോടു കൂടിയായിരുന്നു ബില്ലിന് അംഗീകാരം നൽകിയത്. അടുത്തിടെയായി ഹിമാചൽപ്രദേശിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം മൂലം ഇതിന് തടയിടാൻ സർക്കാർ തീരുമാനിച്ചത്.
ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ നിയമ (ഭേദഗതി) ബിൽ 2022 എന്ന പേരോടെയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. ഒരേ സമയം രണ്ടോ അതിലധികമോ ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നത് കുറ്റകരമാണെന്നും, ഏഴ് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി 2019 ൽ ഹിമാചൽപ്രദേശ് മത സ്വാതന്ത്ര്യ നിയമം സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു. ഇതിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഇപ്പോൾ ബില്ല് പാസ്സാക്കിയിരിക്കുന്നത്.
Comments