തിരുവനന്തപുരം: പ്രത്യേക ഭരണഘടന പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞ ചിലർ ഇപ്പോൾ കശ്മീർ പോയപ്പോൾ കണ്ടതെന്താണെന്ന് കൂടി പറയണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കശ്മീരിൽ പോയ ആളുകളോട് ഒരു അഭ്യർത്ഥനയുണ്ട്. 2019 ഓഗസ്റ്റ് അഞ്ചിന് പാർലമെന്റ് 370-ാം വകുപ്പ് എടുത്ത് കളഞ്ഞു. അന്ന് കേരളം മുഴുവൻ നടന്ന് ചിലർ പ്രസംഗിച്ച ഒരു കാര്യമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ രാജ്യം തീപന്തമാകും, കലാപമാകും എന്നെല്ലാമായിരുന്നു വാദങ്ങൾ. പാർലമെന്റിന്റെ അകത്തും കേരളത്തിലെ എംപിമാർ ഇത്തരത്തിൽ പ്രസംഗിച്ചു. കശ്മീർ കലാപകലുഷിതമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നുവെന്നും ചിലർ പറഞ്ഞു. അവരോടാണ് അഭ്യർത്ഥിക്കാനുള്ളത്. ദയവായി നിങ്ങൾ കശ്മീർ പോയപ്പോൾ കണ്ട കാഴ്ചയെന്താണെന്ന് കേരളത്തിലെ ജനങ്ങളോട് പറയാൻ തയ്യാറാകണം. കശ്മീർ ജനതയ്‌ക്കിടയിൽ സമാധാനം പുലരുന്നുവെന്നുള്ളത് കണ്ട് മനസിലാക്കിയ സ്ഥിതിക്ക് നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് തുറന്ന് പറയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൽ അവർ മാപ്പ് പറയാൻ തയ്യാറാകണം. കശ്മീർ സന്ദർശിച്ചപ്പോൾ കണ്ട വസ്തുതകൾ ഇനിയെങ്കിലും ജനങ്ങളോട് തുറന്ന് പറയണമെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം കശ്മീരിനെക്കുറിച്ചുള്ള ജലീലിന്റെ പരാമർശത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് എബിവിപി പരാതി നൽകി. എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരിയാണ് പരാതി സമർപ്പിച്ചത്. ഇന്നലെയായിരുന്നു കമ്മീഷണർക്ക് പരാതി കൈമാറിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ വിശേഷിപ്പിച്ചത് രാജ്യത്തെ അഖണ്ഡതയെ ബാധിക്കുന്ന ഹീനമായ പരാമർശമാണ്. രാജ്യവിരുദ്ധ പരാമർശത്തിൽ ശക്തമായ നിയമനടപടി വേണമെന്നും എബിവിപിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
Comments