എറണാകുളം : മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മേരി. ഓഗസ്റ്റ് 1 നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ മേരിയുടെ മകനെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തിൽ മേരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കൃത്യത്തിന് ശേഷം കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസിനെ കണ്ട കിരൺ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.അക്രമം നടക്കുമ്പോൾ ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ ആലുവ സബ് ജയിലിൽ റിമാന്റിലാണ് കിരൺ. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ യുവാവ് അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ്. മുൻപ് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Comments