കാബൂൾ: അൽഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ മൃതശരീരംപോലും കണ്ടെത്താനാകാത്തവിധം ശക്തമായ ബോംബാക്രമണമാണ് അമേരിക്ക നടത്തിയതെന്ന് താലിബാൻ ഭരണകൂടം. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ജുലൈ 31ന് സവാഹിരിയും മറ്റ് ഭീകരരും കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ടും ആക്രമണത്തിന്റെ ദുരൂഹതയുമാണ് താലിബാൻ പുറത്തുവിട്ടത്.
താലിബാൻ വക്താവ് സബീബുള്ള മുജാഹിദാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിന്റെ രൂക്ഷത വിവരിച്ചത്. സവാഹിരി അഫ്ഗാനിലില്ല എന്ന് ആവർത്തിച്ച് പറഞ്ഞിരുന്ന താലിബാനെ ഞെട്ടിച്ചുകൊണ്ടാണ് അമേരിക്ക ആക്രമിച്ചത്. താലിബാൻ ഭരണകൂട ആസ്ഥാനമായ കാബൂളിലെ സവാഹിരിയുടെ താവളത്തെ മാത്രം ലക്ഷ്യമിട്ടാണ് ഡ്രോൺ ബോംബിട്ടത്.
കെട്ടിട സമുച്ചയത്തിനകത്ത് സാവാഹിരിയുടെ മുറി അപ്പാടെ തകർന്നുപോയി. അതേ സമയം മൊത്തം കെട്ടിടം തകർന്നിട്ടുമില്ല. അവിടെ എത്രപേർ ഉണ്ടായിരുന്നു എന്നുപോലും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എല്ലാം ചില ഊഹങ്ങൾ മാത്രമാണ്. സവാഹിരിയുടെ ഇന്റർനെറ്റ് ഉപയോഗം കണ്ടെത്തിയാണ് അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്. കെട്ടിടത്തിനകത്തേക്ക് അതീവ കൃത്യതിയുള്ള ഷെല്ലാണ് തൊടുത്തത്. മൃതദേഹങ്ങളെല്ലാം ഛിന്നഭിന്നമായി. അതിനാൽ തന്നെ സവാഹിരിയുടേത് എന്ന് വ്യക്തമാകുന്ന തരത്തിൽ ഒരു മൃതദേഹവും വേർതിരിക്കാനുമായിട്ടില്ല. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥയാണ് താലിബാൻ വക്താവ് സബീബുള്ള വിവരിച്ചത്.
അതീവ കൃത്യത പാലിച്ച ഡ്രോൺ ആക്രമണമാണ് അമേരിക്ക നടത്തിയത്. കാബൂളിലെ സവാഹിരിയുടെ വാസസ്ഥലമാണ് തകർത്തത്. 2001 സെപ്തംബർ 11ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും അൽഖ്വയ്ദ നടത്തിയ ആക്രമണത്തിന്റെ ഏകോപന ചുമതല വഹിച്ച സവാഹിരിയുടെ തലയ്ക്ക് അമേരിക്ക 200 കോടിയാണ് വിലയിട്ടിരുന്നത്.
സവാഹിരി വധിക്കപ്പെട്ടതായി സ്ഥിരീകരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നടത്തിയ പ്രസ്താവന ഇസ്ലാമിക ഭീകരർക്ക് വലിയ മുന്നറിയിപ്പായി. ‘എത്ര നാൾ കാത്തിരിക്കേണ്ടിവരും എന്നത് വിഷയമല്ല. നിങ്ങളെവിടെയാണ് ഒളിച്ചിരിക്കുക എന്നതും പ്രശ്നമല്ല. ഞങ്ങളുടെ ജനതയ്ക്ക് ഭീഷണിയായ ഒരാളും രക്ഷപെടില്ല. നിങ്ങളെ ഞങ്ങൾ കണ്ടെത്തും. താവളത്തിൽ നിന്ന് പുറത്തെറിയും.’ സിഐഎയുടെ റിപ്പോർട്ടിൽ ഒപ്പിട്ടു കൊണ്ടാണ് ബൈഡൻ പറഞ്ഞത്.
സവാഹിരിയെ വധിച്ചെന്ന റിപ്പോർട്ട് അമേരിക്ക പുറത്തുവിട്ടശേഷം എല്ലാ പ്രസ്താവനകളിൽ നിന്നും താലിബാൻ മലക്കം മറിയുകയും ചെയ്തു. സവാഹിരി എന്നാണ് കാബൂളിലെത്തി യതെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ തങ്ങൾക്ക് വിവരമുണ്ടായിരുന്നില്ലെന്നാണ് താലിബാൻ അറിയിച്ചത്. ഇതിനൊപ്പം അമേരിക്ക എല്ലാ അന്താരാഷ്ട്ര നിയമങ്ങളും തെറ്റിച്ചാണ് തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തിയതെന്നും താലിബാൻ അപലപിച്ചു.
Comments