മുംബൈ: ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് എടിഎസ്. ഹബീബ്-ഉൽ-ഇസ്ലാം എന്നറിയപ്പെടുന്ന സെയ്ഫുള്ളയെ കാൺപൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹറാൻപൂരിൽ നിന്ന് കഴിഞ്ഞ ദിവസം എടിഎസ് അറസ്റ്റ് ചെയ്ത മുഹമ്മദ് നദീം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സെയ്ഫുള്ളയുടെ അറസ്റ്റ്.
മുഹമ്മദ് നദീമിനെ പിടികൂടി രണ്ട് ദിവസത്തിന് ശേഷമാണ് സെയ്ഫുള്ളയെ പിടികൂടുന്നത്. ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടയാളായിരുന്നു എടിഎസിന്റെ പിടിയിലായ മുഹമ്മദ് നദീം. വാട്സാപ്പ്, ടെലഗ്രാം, ഐഎംഒ, ഫേസ്ബുക്ക്, മെസഞ്ചർ, ക്ലബ്ബ് ഹൗസ് ഉൾപ്പെടെയുളള പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു ഇയാൾ പാകിസ്താനിലേക്ക് ബന്ധപ്പെട്ടിരുന്നത്.
ഹബീബ്-ഉൽ-ഇസ്ലാം എന്നറിയപ്പെടുന്ന സൈഫുള്ളയുമായി അടുത്ത ബന്ധമാണ് നദീമിനുണ്ടായിരുന്നത്. വെർച്വലായി ഐഡിൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണ് സെയ്ഫുള്ളയെന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരർക്കായി വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ 50ലധികം വെർച്വൽ ഐഡികൾ ഇയാൾ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ അധികൃതർ അറിയിച്ചു.
ജിഹാദുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പലർക്കും ഇയാൾ പങ്കുവെക്കുകയും ചെയ്തിരുന്നു. നിലവിൽ അറസ്റ്റിലായ സെയ്ഫുള്ളയെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.
Comments