ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികളായ പൂർവ്വികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷത്തിലേക്കെത്തുമ്പോൾ രാജ്യത്ത് ഉത്സവപ്രതീതിയാണുണർത്തുന്നത്. ഓരോ വീടുകളും ഓരോ പൗരനും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആരവത്തിലാണ്. ത്രിവർണ്ണ പതാകകൾ ഉയർത്തി, ദേശാഭിമാനം നെഞ്ചിലേറ്റി ഇന്ന് എല്ലാ ഭാരതീയരും സ്വാതന്ത്ര്യദിനം ആഘോഷിക്കും.
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ രാജ്യത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. അരാവിലെ 7:30 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ വികസനപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാർ, തെരുവ് കച്ചവടക്കാർ മോർച്ചറി ജീവനക്കാർ തുടങ്ങിയവരിലെ തിരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്.
ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യദിനാഘോഷത്തിൽ ആചാര വെടി മുഴക്കുക. അഡ്വാൻസ്ഡ് ടൗഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്തും തന്ത്രപ്രധാനമേഖലകളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമുണ്ട്.
ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്താകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments