ന്യൂഡൽഹി: കൊടും ഭീകരനെ വധിക്കാൻ സഹായിച്ച സൈന്യത്തിന്റെ ഭാഗമായിരുന്ന നായയെ ആദരിച്ച് രാജ്യം. ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രത്യേക പരാമർശ പട്ടികയിലാണ് രണ്ടു വയസ്സുകാരൻ അക്സലിന്റെ പേരും ചേർക്കപ്പെട്ടത്.
ജൂലൈ 30 ന് ജമ്മു കശ്മീരിലെ ബാരമുള്ളയിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിലാണ് അക്സലിന്റെ ജീവൻ പൊലിഞ്ഞത്. ഭീകരരെ തുരത്തുന്നതിൽ ആത്മത്യാഗം ചെയ്തതിനാലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടു വയസ്സുകാരനായിരുന്ന അക്സൽ ഇന്ത്യൻ സൈന്യത്തിന്റെ 26-ാം ഡോഗ് യൂണിറ്റിലെ നായ ആയിരുന്നു. രാഷ്ട്രീയ റൈഫിൾസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടയിലാണ് നായയ്ക്ക് വെടിയേറ്റത്. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തിലേക്ക് പോയ നായയ്ക്ക് വെടിയേൽക്കുകയായിരുന്നു. അക്സലിന് വീരോചിത വിടയാണ് സൈന്യം നൽകിയത്. എട്ട് മണിക്കൂർ നീണ്ട ഏട്ടുമുട്ടലിനൊടുവിൽ സുരക്ഷ സേന ഭീകരനെ വധിച്ചു.
വിശിഷ്ടവും സ്തുത്യർഹവുമായ സേവനത്തെ അംഗീകരിക്കുന്ന 42 മെൻഷൻ-ഇൻ-ഡെസ്പാച്ചുകളുടെ പട്ടികയിലാണ് അക്സൽ സ്ഥാനം പിടിച്ചത്. മൂന്ന് കീർത്തി ചക്രങ്ങളും 13 ശൗര്യ ചക്രങ്ങളും ഉൾപ്പെടുന്ന 107 ധീരത പുരസ്കാരങ്ങൾക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്. രണ്ട് ബാർ സേന മെഡലുകൾ, 81 സേന മെഡലുകൾ, ഒരു നവോ സേന മെഡൽ, ഏഴ് വായുസേന മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.
Comments