ന്യൂഡൽഹി: ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിച്ച് സിപിഎം. ഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദേശീയ പതാക ഉയർത്തി. പോളിറ്റ് ബ്യൂറോ അംഗങ്ങളായ തപൻ സെൻ, നീലോത്പൽ ബസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം എകെജി സെന്ററിൽ എസ് രാമചന്ദ്രൻ പിള്ളയാണ് ദേശീയ പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, തോമസ് ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് നാം കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നൽകുന്നതിനായി ജീവൻ പോലും ബലിയർപ്പിച്ച ധീരരായ രാജ്യസ്നേഹികളെ അനുസ്മരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ ആവില്ലെന്നും പിണറായി പറഞ്ഞു.
സ്വാതന്ത്ര്യ ദിനം പാർട്ടി ഓഫീസുകളിൽ ഉൾപ്പെടെ ദേശീയ പതാക ഉയർത്തി ആഘോഷിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ചരിത്രത്തിലെ അപൂർവ്വതകളിൽ ഒന്നായെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ടാഗ് ചെയ്ത് ചിലർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ റിപ്പബ്ലിക് ദിനവും സിപിഎം ദേശീയ പതാക ഉയർത്തി ആഘോഷിച്ചിരുന്നു.
Comments