ടെൽ അവീവ്: ഹിസ്ബുള്ളയുടെ പ്രകോപനത്തിന് തിരിച്ചടി നൽകി ഇസ്രയേൽ. ദമാസ്കസിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം സിറിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇസ്രയേൽ വ്യോമാക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിറിയൻ സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മേഖലയിൽ വൻ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് സിറിയൻ സൈനികരും ഏഴ് ഹിസ്ബുള്ള അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ദമാസ്കസിന് സമീപം സെറ്റ് സൈനബ് മേഖലയിലെ താത്കാലിക ആയുധ സംഭരണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ മിസൈൽ ആക്രമണം.
ഇസ്രയേൽ അതിർത്തിക്ക് സമീപം ആക്രമണം നടത്താൻ ഇറാൻ പിന്തുണയുള്ള ഭീകര സംഘം തയ്യാറെടുപ്പുകൾ നടത്തുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സിറിയൻ അതിർത്തി മേഖലയിലെ നിരീക്ഷണ പോയിന്റുകൾ ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീങ്ങുന്നതായി സിറിയൻ വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തിരുന്നു.
Comments