ജയ്പൂർ: രാജസ്ഥാനിലെ ദളിത് ബാലന്റെ കൊലപാതകത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെയും പാർട്ടിയുടെയും നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ പാർട്ടിയിൽ നിന്നും രാജിവെച്ചു. പന ചന്ദ് മേഘ് വാൾ ആണ് രാജിവെച്ചത്. സമുദായത്തിലെ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് നീതി നൽകാനും കഴിയുന്നില്ലെങ്കിൽ പിന്നെ ഈ സ്ഥാനത്ത്് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി.
എംഎൽഎ സ്ഥാനം താൻ രാജിവെയ്‌ക്കുകയാണ്. ഒരു പദവിയും ഇല്ലാതെ സമുദായത്തെ സേവിക്കാൻ കഴിയുമെന്നും അതിന് വേണ്ടിയാണ് തന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സ്പീക്കർക്കും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. മേഘ് വാളിന്റെ രാജി കോൺഗ്രസിന് വലിയ തിരച്ചടിയാണ്.
നേരത്തെ കനയ്യ ലാലിന്റെ ഉൾപ്പെടെ മരണം സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് ബാലൻ കൊല്ലപ്പെട്ട സംഭവവും ഉണ്ടായത്. കുടിവെളളം വെക്കുന്ന പാത്രത്തിൽ തൊട്ടതിന്റെ പേരിൽ അദ്ധ്യാപിക കുട്ടിയെ തല്ലിയിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന കുട്ടി പല ആശുപത്രികളിൽ ചികിത്സയിലായിരുന്നുവെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു.
രാജസ്ഥാനിൽ ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും സമുദായത്തെ സംരക്ഷിക്കാനായില്ലെങ്കിൽ എംഎൽഎ എന്ന നിലയിൽ തുടരാനാകില്ലെന്നും പന ചന്ദ് മേഘ് വാൾ ചൂണ്ടിക്കാട്ടി.
കുടിക്കാൻ വെളളമെടുത്തതിന്റെ പേരിൽ പോലും ദളിതരെയും അടിച്ചമർത്തപ്പെട്ടവരെയും ഉപദ്രവിക്കുകയാണ്. കേസുകൾ രജിസ്റ്റർ ചെയ്യുന്നെങ്കിലും അന്വേഷണത്തിന്റെ പേരിൽ ഫയലുകൾ അവിടെയും ഇവിടെയും അയച്ച് വൈകിപ്പിക്കും. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ദളിതർക്ക് ഉറപ്പു നൽകുന്നതിൽ ഗെഹ്ലോട്ട് സർക്കാർ പരാജയപ്പെടുകയാണെന്നും പന ചന്ദ് മേഘ് വാൾ ആരോപിച്ചു.
Comments