ശ്രീനഗർ: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന പ്രചാരണം തെറ്റാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിലാണ് മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യം. ഇന്ത്യയിൽ 392 ചാനലുകൾ പ്രവർത്തിക്കുന്നു. അതായത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ ഉള്ളതിനേക്കാൾ നൂറിനടുത്ത് ചാനൽ അധികമാണ് ഇന്ത്യയിൽ. ഇത് ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാർത്ഥ മുഖമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
19 (1) പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ എല്ലാം ഇന്ത്യക്കാർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നു. എന്നാൽ 19 (2) പ്രകാരം ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത് വെറും നിയന്ത്രണങ്ങളല്ല, മറിച്ച് അവ നമ്മുടെ ചുമതലകൾ ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മനോജ് സിൻഹ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യവും രാജ്യത്തെ മുറിവേൽപ്പിക്കുന്ന ആവിഷ്കാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ഭരണഘടനയിൽ ഓരോ വ്യക്തിയുടെയും അവകാശങ്ങൾ വ്യക്തമായി പരാമർശിക്കുന്നതോടൊപ്പം നമ്മുടെ കർത്തവ്യങ്ങളെയും വിവരിക്കുന്നു. ജനങ്ങൾ അവകാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയും അവരുടെ കടമകൾ മറക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം ഉടലെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിൽ മാദ്ധ്യമങ്ങൾ വളരെ സ്വതന്ത്രമാണ്. ഇന്ത്യയിലെ മാദ്ധ്യമങ്ങളുടെ വളർച്ച ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയിൽ 27, ചൈനയിൽ 51, തുർക്കിയിൽ 25 എന്നിങ്ങനെയാണ് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയിലാകട്ടെ 7 മാദ്ധ്യമ പ്രവർത്തകർ മാത്രമാണ് തടവിലാക്കപ്പെട്ടത്. അവർ അറസ്റ്റിലായത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാലാണെന്ന് മനോജ് സിൻഹ വ്യക്തമാക്കി. ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന പ്രചാരണം വലിയ തോതിൽ ചിലർ നടത്തുന്നുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments