ലക്നൗ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാക വിതരണം ചെയ്തതിന് വധഭീഷണി നേരിട്ടുവെന്ന് പരാതി. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ അരുൺ കശ്യപ് എന്ന കുടുംബനാഥന് നേരെയാണ് വധഭീഷണി ഉയർന്നത്.
രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ സമീപവീടുകളിലും മറ്റും കശ്യപ് ത്രിവർണ്ണ പതാക വിതരണം ചെയ്തിരുന്നു. സ്വന്തം വീട്ടിൽ പതാക ഉയർത്തുകയും ചെയ്തു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം.
എന്നാൽ കശ്യപിന്റെ തലയറുത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി, ചില സാമൂഹ്യവിരുദ്ധർ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ പോസ്റ്റർ പതിച്ചു. ഐഎസ്ഐ കോമ്രേഡ്സ് എന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരിക്കുന്നത്. ഭീഷണി ലഭിച്ചതോടെ കുടുംബം മുഴുവൻ ആശങ്കയിലായി. ബിജ്നോർ ജില്ലയിലെ കിർതാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുദ്ധുപട മേഖലയിലാണ് കശ്യപും കുടുംബവും താമസിക്കുന്നത്.
തുടർന്ന് കശ്യപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന് വീട്ടിൽ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സമാനമായ പല വധഭീഷണികൾക്കും പിന്നാലെ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുടുംബനാഥന് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചത്. ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments