ന്യൂഡൽഹി: ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കി സർക്കാർ. യൂണിക്ക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആധാർ വഴി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനോട് ജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. സാമൂഹിക ക്ഷേമ പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിന് ആധാർ നമ്പർ ആവശ്യമായി വരും.സർക്കാർ സ്ഥാപനങ്ങൾ അതത് ഡാറ്റാബേസുകളിലാകും ഇവ സൂക്ഷിക്കുക. അതിനാൽ ഇത്തരം സ്ഥാപനങ്ങൾക്ക് ആധാർ നമ്പറുകൾ നൽകി സേവനങ്ങൾ സ്വീകരിക്കാനും കഴിയുമെന്ന് യുഐഡിഎഐ സർക്കുലറിൽ പറയുന്നു.ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് ഉപയോഗിക്കുന്ന വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആധാറോ ആധാർ എൻറോൾമെന്റ് നമ്പറോ ആവശ്യമായേക്കാമെന്നും യുഐഡിഎഐ സൂചിപ്പിച്ചു.
രാജ്യത്ത് 99 ശതമാനം ആളുകൾക്കും ആധാർ നമ്പർ ഉണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാർ നമ്പർ ഇല്ലാത്ത വ്യക്തികൾക്ക് ബദൽ മാർഗത്തിലൂടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും. അത്തരം സന്ദർഭങ്ങളിൽ എൻറോൾമെന്റിനായി അപേക്ഷ നൽകാം. ആധാർ നമ്പർ പുറപ്പെടുവിക്കുന്നതു വരെ മറ്റു തിരിച്ചറിയൽ മാർഗങ്ങളിലൂടെ ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും സ്വീകരിക്കാമെന്നും പുതിയ സർക്കുലറിൽ പറയുന്നു.
വെർച്വൽ ഐഡന്റിഫയറിന്റെ (വിഐഡി) സൗകര്യം യുഐഡിഎഐ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആധാർ നമ്പറിനൊപ്പം നൽകുന്ന താൽകാലികവും പിൻവലിക്കാവുന്നതുമായ 16 അക്ക നമ്പറാണിത്. ഇ-കെവൈസി സേവനങ്ങൾക്ക് ആധാർ നമ്പറിന് പകരം ഇത് ഉപയോഗിക്കാം.
Comments