കേരളത്തിന്റെ വികസന രംഗത്ത് വിപ്ലവകരമായ കുതിച്ചു ചാട്ടം നടത്താൻ ഒരുങ്ങുകയാണ് വിഴിഞ്ഞം തുറമുഖം. ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിക്കുന്ന തുറമുഖം ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻഷിപ്പ്മെന്റ് കണ്ടെയ്നർ ടെർമിനലായിരിക്കും . അദാനി ഗ്രൂപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന തുറമുഖ പദ്ധതിയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കഴിവുള്ള സംവിധാനങ്ങളായിരിക്കും ഒരുക്കുകയെന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു.
കേരളത്തിന്റെ വളർച്ചക്ക് ഗുണകരമാകുന്ന വിഴിഞ്ഞം തുറമുഖം നടപ്പിലാകുന്നതോടു കൂടി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയുമെന്ന് സർക്കാർ പറയുന്നു. സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനം. എന്നാൽ പദ്ധതിയെ തുരങ്കം വെയ്ക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ ചില പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുമായി ഉയർന്നു വന്നു തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് ചില സംഘടനകൾ നടത്തുന്ന ആസൂത്രിത സമരങ്ങളുടെ ഭാഗമായിട്ട് വേണം വിഴിഞ്ഞം സമരത്തെയും കാണാൻ എന്ന് സമൂഹ മാദ്ധ്യമങ്ങൾ പറയുന്നു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം പൂവണിയാൻ പോകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ തകർക്കാനുള്ള ലത്തീൻ അതിരൂപതയെയും മറ്റു സംഘടനകളെയും നിലക്ക് നിർത്താൻ സർക്കാർ സംവിധാനങ്ങൾക്കാവണമെന്നാണ് സസമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആവശ്യം. ഇത്തരം സീസണൽ സമരം മൂലം അടച്ചുപൂട്ടിയ നിരവധി വികസന പദ്ധതികൾ കേരളത്തിനകത്തും പുറത്തുമുണ്ട്. നാട്ടിലെ വികസന പ്രവർത്തനങ്ങൾ തടയുക എന്നതാണ് സമരക്കാരുടെ ആവശ്യവും. വികസന വിരോധികളായ ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകളുണ്ട്
വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ എക്കാലത്തെയും സ്വപ്നമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി കേരളം വികസന രംഗത്ത് വൻ കുതിച്ചു ചാട്ടമാകും നടത്തുക. വിഴിഞ്ഞം പോർട്ടിനെതിരെ ഇപ്പോൾ നടക്കുന്ന അനാവശ്യ സമരത്തെ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെങ്കിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാമെന്ന് സമൂഹ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Comments