കൊൽക്കത്തയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളെ സംബന്ധിച്ച് മറക്കാനാകാത്ത ദിവസമാണ് ഓഗസ്റ് 16. ബംഗാളിനെ പാകിസ്താന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഡയറക്ട് ആക്ഷൻ ഡേയുടെ മറവിൽ സമാനതകളില്ലാത്ത വർഗീയ വേട്ടയ്ക്കാണ് അക്കാലത്ത് ബംഗാളിലെ ഹൈന്ദവ സമൂഹം ഇരയാക്കപ്പെട്ടത്. ബ്രിട്ടീഷ് ഇന്ത്യ കണ്ട ഏറ്റവും രൂക്ഷവും ഏകപക്ഷീയവുമായ വംശീയ ഉന്മൂലനമായിരുന്നു ഡയറക്ട് ആക്ഷൻ ഡേ പ്രഖ്യാപനത്തെ തുടർന്നുള്ള ദിവസങ്ങളിൽ ബംഗാളിൽ അരങ്ങേറിയത്. സ്വയംഭരണാധികാരവും പരമാധികാരവുമുള്ള പാകിസ്താന്റെ രൂപവത്കരണത്തിന് മുസ്ലീങ്ങളുടെ കരുത്ത് പ്രകടമാക്കുക എന്ന ജിന്നയുടെ ആഹ്വാനം ഏറ്റെടുത്ത് ലക്ഷക്കണക്കിന് മതഭ്രാന്തന്മാർ അന്ന് ബംഗാളിന്റെ തെരുവുകളിൽ പൈശാചിക നൃത്തമാടി.
ഹിന്ദുക്കളെ കൊന്നൊടുക്കി മുന്നേറിയ മുസ്ലിം മൗലികവാദികളിൽ നിന്നും പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം, കൊൽക്കത്ത പാകിസ്താന് ലഭിക്കുന്നതിൽ നിന്നും രക്ഷിച്ച് പിടിക്കാനുമുള്ള ചരിത്രം നിയോഗം ശിരസ്സേറ്റിയ ഒരു സാധാരണക്കാരനായ വ്യാപാരിയായിരുന്നു ഗോപാൽ ചന്ദ്ര മുഖോപാദ്ധ്യായ.
ബംഗാൾ കുരുതി എന്ന് പിൽക്കാലത്ത് ചരിത്രകാരന്മാർ വിശേഷിപ്പിച്ച സംഭവങ്ങൾ ആരംഭിച്ചത് 1946 ഓഗസ്റ് 16 നായിരുന്നു. മുസ്ലിം ലീഗുകാരനായിരുന്ന അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ഹുസൈൻ ശഹീദ് സുഹ്രവർദി ഉൾപ്പെടെ ഉള്ള നേതാക്കൾ മുഹമ്മദലി ജിന്നയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് നിസ്സഹായരായ ഹിന്ദുക്കൾക്കെതിരെ കൊലവിളിച്ചു. ‘ഇന്ത്യയെ വിഭജിക്കുക അല്ലെങ്കിൽ ചുട്ടെരിക്കുക’ എന്ന ആക്രോശവുമായി അക്രമികൾ തെരുവുകൾ കൈയ്യേറി.
റംസാൻ മാസത്തിലെ പതിനെട്ടാം ദിവസമായിരുന്ന ഓഗസ്റ് 16 തന്നെ മതമൗലികവാദികൾ തിരഞ്ഞെടുത്തത് ബോധപൂർവ്വമായിരുന്നു. ബദർ യുദ്ധത്തിന്റെ സ്മരണകൾ അലയടിക്കുന്ന അന്നേ ദിവസം, കൊൽക്കത്തയിലെ തെരുവുകളിൽ ജിന്നയുടെ പോസ്റ്ററുകൾ നിറഞ്ഞു. ബദർ യുദ്ധത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് അവിശ്വാസികളെ കൊന്നൊടുക്കാനും വിശുദ്ധിയുടെ നാടായ പാകിസ്താൻ സ്ഥാപിക്കാനും ആഹ്വാനം ചെയ്ത് കൊണ്ടുള്ളവയായിരുന്നു പോസ്റ്ററുകൾ. ‘കാഫിറുകളുടെ അന്ത്യം അടുത്തു, നിങ്ങൾ കൊല്ലപ്പെടേണ്ടവരാണ്’ എന്ന തലക്കെട്ടോട് കൂടിയ നോട്ടീസുകൾ, കൊൽക്കത്ത മേയർ സായിദ് മുഹമ്മദ് ഉസ്മാന്റെ പേരിൽ വ്യാപകമായി ഹിന്ദുക്കളുടെ വീടുകളിൽ പതിപ്പിച്ചു.
വെള്ളിയാഴ്ച ദിവസമായിരുന്നു 1946 ഓഗസ്റ് 16. അന്നേ ദിവസം പള്ളികളിൽ ജുമാ നമസ്കാരത്തിന് ശേഷം വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങൾ നടത്താൻ മുസ്ലിം ലീഗ് നേതാക്കൾ ഇസ്ലാമിക പുരോഹിതന്മാർക്ക് നിർദ്ദേശം നൽകി. കാഫിറുകളെ പുറത്താക്കി ബംഗാളിനെ ശുദ്ധീകരിക്കാനുള്ള ദിവസം ആഗതമായതായി ചില പുരോഹിതന്മാർ പ്രഖ്യാപിച്ചു. ജുമായ്ക്ക് ശേഷം പതിനായിരക്കണക്കിന് കലാപകാരികൾ മുസ്ലിം ലീഗ് നേതാക്കളുടെ പ്രസംഗം കേൾക്കാൻ ഷാഹിദ് മിനാറിൽ തടിച്ച് കൂടി. ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ബംഗാളിനെ പാകിസ്താന്റെ ഭാഗമാക്കുമെന്നും, അതിനായി ഹിന്ദുക്കളെ ആക്രമിച്ച് തുരത്തുമെന്നും അവർ പ്രതിജ്ഞ ചെയ്തു. പോലീസും സൈന്യവും അവരെ തടയില്ലെന്ന ഉറപ്പ് കൂടി സുഹ്രവർദി നൽകിയതോടെ, അക്രമികൾ ആയുധവുമായി കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങി.
ഇരുമ്പ് ദണ്ഡുകളും വാളുകളും മാരകായുധങ്ങളുമായി അക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമാക്കി പാഞ്ഞടുത്തു. ആദ്യം അക്രമികൾ ഹിന്ദുക്കളുടെ കടകൾ തകർത്തു. വ്യാപാരികളെയും തൊഴിലാളികളെയും നിഷ്കരുണം കൊന്ന് തള്ളി. ഹിന്ദുക്കളായ പുരുഷന്മാരെയും ആൺകുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ കലാപകാരികൾ, സ്ത്രീകളെയും പെൺകുട്ടികളെയും പൈശാചികമായ കൂട്ടബലാത്സംഗങ്ങൾക്ക് വിധേയരാക്കി. പലരെയും ലൈംഗിക അടിമകളാക്കാൻ പിടിച്ചു കൊണ്ട് പോയി.
സയീദ് അബ്ദുള്ള ഫാറൂഖി എന്ന മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ഒരു പറ്റം കലാപകാരികൾ, ഒരു മില്ലിന്റെ വളപ്പിൽ കടന്ന് അവിടെ ഉണ്ടായിരുന്നു ഒഡിഷ സ്വദേശികളായ 600 ഹിന്ദുക്കളെ വെടിക്കൊലപ്പെടുത്തി. ശേഷം, ഈ കൃത്യത്തിന്റെ ഭീകരത മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തുന്നതിനായി രണ്ട് തൊഴിലാളികളെ ജീവനോടെ ബാക്കിയാക്കി. ഇവരുടെ രണ്ട് പേരുടെയും ഇരു കൈകളും അക്രമികൾ ഛേദിച്ചിരുന്നു.
ആദ്യ രണ്ട് ദിവസങ്ങളിലും കലാപകാരികളുടെ ആസൂത്രണ പ്രകാരം കാര്യങ്ങൾ നടന്നു. ഒരു ചെറുവിരൽ പോലും അനക്കാതെ അക്രമങ്ങൾ മുഴുവൻ ഹിന്ദുക്കൾ സഹിച്ചു. അന്ന് കൊൽക്കത്തയിൽ 64 ശതമാനം ഹിന്ദുക്കളും 33 ശതമാനം മുസ്ലീങ്ങളുമാണ് ഉണ്ടായിരുന്നത്. എണ്ണത്തിൽ കൂടുതൽ ഉണ്ടായിട്ടും, മുസ്ലീങ്ങളെ എതിർക്കാനുള്ള ധൈര്യം ഹിന്ദുക്കൾക്ക് ഇല്ലെന്നും, അവർ ഭീരുക്കളാണെന്നും സുഹ്രവർദി പ്രസംഗിച്ചു.
വാഗ്ദാനം നൽകിയത് പോലെ, ക്രമസമാധാന പ്രശ്നത്തിൽ ഇടപെടുന്നതിൽ നിന്നും പോലീസിനെ സുഹ്രവർദി അകറ്റി നിർത്തി. ലാൽബസാറിലെ പോലീസ് ആസ്ഥാനത്തിരുന്ന് സുഹ്രവർദി കലാപം ആസ്വദിച്ചു. കൊൽക്കത്ത പോലീസിൽ, കലാപത്തിന് തൊട്ട് മുൻപ് നടത്തിയ അഴിച്ചു പണിയിലൂടെ, ഉത്തർ പ്രദേശിൽ നിന്നുമുള്ള പഠാൻ വംശജരെ തിരുകി കയറ്റാനും സുഹ്രവർദിക്ക് സാധിച്ചു.
തുടർന്ന് ഹിന്ദുക്കൾ കൂട്ടത്തോടെ കൊൽക്കത്തയിൽ നിന്നും പലായനം ആരംഭിച്ചു. ഓടിപ്പോയവരെയും കലാപകാരികൾ വെറുതെ വിട്ടില്ല. ഗ്രാമീണ വഞ്ചികളിൽ ഹൂഗ്ലി നദി കടക്കാൻ ശ്രമിച്ച നിസ്സഹായരെ ആക്രമിച്ച കലാപകാരികൾ, വള്ളങ്ങൾ മുക്കി ആയിരക്കണക്കിന് പേരെ കൊന്നൊടുക്കി.
ഓഗസ്റ്റ് 17 ആയപ്പോഴേക്കും പതിനായിരങ്ങൾ കൊല്ലപ്പെട്ട വാർത്ത ബംഗാളിൽ കാട്ടുതീ പോലെ പടർന്നു. ഈ വാർത്ത, 33 വയസ്സുകാരനായ വ്യാപാരി ഗോപാൽ ചന്ദ്ര മുഖർജിയുടെ കാതുകളിലും എത്തി. അക്കാലത്ത് ഭാരത് ജാതീയ വാഹിനി എന്ന സംഘടന സ്ഥാപിച്ച് യുവാക്കളെ കൂട്ടി സാമൂഹിക സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. ഗുസ്തിക്കാരായ യുവാക്കളായിരുന്നു മുഖർജിയുടെ സംഘാംഗങ്ങളിൽ ഭൂരിപക്ഷം പേരും.
കലാപം നിയന്ത്രണാതീതമായി തുടർന്നതോടെ തിരിച്ചടിക്കാൻ ഗോപാൽ ചന്ദ്ര മുഖർജി തീരുമാനിച്ചു, ഓഗസ്റ്റ് 17ന്റെ രാത്രിയിൽ മുഖർജിയും കൂട്ടാളികളും ഇതിനായി വിശദമായ പദ്ധതികൾ തയ്യാറാക്കി. ബംഗാളിലെ സംഭവ വികാസങ്ങളിൽ വേദനിച്ചിരുന്ന, പുറം നാട്ടുകാരായ ഹിന്ദുക്കളും മുഖർജിക്ക് സഹായം വാഗ്ദാനം ചെയ്തു. മാർവാറി വ്യാപാരികൾ സാമ്പത്തിക സഹായം നൽകിയപ്പോൾ ലോഹപ്പണിക്കാരായ ഹിന്ദുക്കൾ രാത്രിക്കു രാത്രി വാളുകളും കുന്തങ്ങളും കത്തികളും മറ്റ് ആയുധങ്ങളും നിർമ്മിച്ച് നൽകി.
ഓഗസ്റ്റ് 18ന് പുലർച്ചെ, മുൻ നിശ്ചയ പ്രകാരം ഭാരത് ജാതീയ വാഹിനി പ്രവർത്തകർ സുപ്രധാന മേഖലകളിൽ നിലയുറപ്പിച്ചു. രണ്ട് ദിവസം കൊണ്ട് കൊൽക്കത്തയിൽ നിന്നും ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ട് ഏകപക്ഷീയമായ ആക്രമണം നടത്തി വന്ന സുഹ്രവർദിയുടെ സംഘാംഗങ്ങളെ മുഖർജിയും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിപ്പോയ അക്രമികൾ, നാലുപാടും ചിതറിയോടി.
ഗോപാൽ ചന്ദ്ര മുഖർജിയുടെ പ്രത്യാക്രമണം, അക്രമങ്ങൾക്ക് ഇരയായ ഹിന്ദുക്കൾക്ക് ഊർജ്ജമേകി. ബംഗാളിലുടനീളം അവർ കലാപകാരികൾക്കെതിരെ സംഘടിച്ചു. ഓഗസ്റ്റ് 20 വരെ സുഹ്രവർദിയുടെ സംഘത്തെ കണ്ടിടങ്ങളിൽ വെച്ച് അവർ കൈകാര്യം ചെയ്തു. ബോബസാർ ബസന്ത ഉൾപ്പെടെയുള്ള മല്ലന്മാർ കലാപകാരികളെ വൈക്കോൽക്കൂനകളിൽ തലകീഴായി പൂഴ്ത്തിയ വാർത്തകൾ പുറത്തു വന്നു.
കൊൽക്കത്തയെ കിഴക്കൻ പാകിസ്താന്റെ ഭാഗമാക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കം തുടർനുള്ള ദിവസങ്ങളിൽ പരാജയമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടു. ഓഗസ്റ്റ് 21ന് ബംഗാളിൽ വൈസ്റോയിയുടെ പ്രത്യേക നിയമം നിലവിൽ വന്നു. അധികാരം നഷ്ടമാകുമെന് ഭയന്ന സുഹ്രവർദി കലാപകാരികളെ പിൻവലിച്ചു. എന്നാൽ അപ്പോഴും ഗോപാൽ ചന്ദ്ര മുഖർജിയും സംഘവും പോരാട്ടം തുടർന്നു. ക്രമസമാധാനം തകർന്ന ബംഗാളിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിൽ പരാജയപ്പെട്ട സുഹ്രവർദിയെ വൈസ്രോയി വേവൽ നിശിതമായി വിമർശിച്ചു. മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനങ്ങൾ അധികാര കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു.
അധികൃതരുടെയും പ്രമുഖ ദേശീയ നേതാക്കളുടെയും അഭ്യർത്ഥനയെ തുടർന്ന്, ഒടുവിൽ ഗോപാൽ ചന്ദ്ര മുഖർജിയുടെ നേതൃത്വത്തിലുള്ള ഭാരത് ജാതീയ വാഹിനി സായുധ പോരാട്ടങ്ങൾ അവസാനിപ്പിച്ച് സന്ധിക്ക് വഴങ്ങി. ഗുരുതരമായ ക്രമസമാധാന വീഴ്ച വരുത്തിയ ബംഗാളിലെ മുസ്ലീം ലീഗ് സർക്കാരിനെ, ഓഗസ്റ്റ് 21ന് വൈസ്രോയ് പിരിച്ചു വിട്ടു.
Comments