തിരുവനന്തപുരം: നടൻ മോഹൻലാലിനെക്കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് യുവ സാഹിത്യകാരി ഫർസാന അലി. പുതിയ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട വിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാലിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ വാചകങ്ങളുള്ളത്. ഏറ്റവും ശോഭയുള്ള താരകമിങ്ങനെ വിണ്ണിൽ വിളങ്ങി നിൽക്കുന്നത് അമ്പരപ്പോടെ മണ്ണിൽ നിന്ന് നോക്കിക്കാണാനാണല്ലോ ആരും താല്പര്യപ്പെടുക! ഞാനും അതേ താത്പര്യപ്പെടുന്നുള്ളൂവെന്നും ഫർസാന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഏതു നേരത്തു വേണമെങ്കിലും കോൺടാക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന ബോധ്യമുണ്ടായിട്ടും എന്റേതായ ഏതൊരു കാര്യത്തിനും ഇന്നുവരെ ലാലേട്ടനെ സമീപിച്ചിട്ടില്ല. എത്രയേറെ വട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്നും അദ്ദേഹത്തിന്റെ മുന്നിൽ എത്തുമ്പോൾ വാക്കുകൾ ശൂന്യമാവും. അക്ഷരങ്ങൾ കൂട്ടിപ്പറയാൻ ശ്രമിക്കുന്ന ഒരു ശിശുവിനെപ്പോലെ വാക്കുകൾ പലകുറി വിലങ്ങിപ്പോവും. ഏറ്റവും ശോഭയുള്ള താരകമിങ്ങനെ വിണ്ണിൽ വിളങ്ങി നിൽക്കുന്നത് അമ്പരപ്പോടെ മണ്ണിൽ നിന്ന് നോക്കിക്കാണാനാണല്ലോ ആരും താല്പര്യപ്പെടുക! ഞാനും അതേ!
ഏതോ കാലത്ത് മനസ്സിലേറിയ മോഹമായിരുന്നു പുസ്തകപ്രകാശന വേദിയിൽ ലാലേട്ടൻ ഉണ്ടാവുകയെന്നത്. പക്ഷെ, കാലം മാറി. എൽമയുടെ കാര്യം ലാലേട്ടനോട് സംസാരിച്ചപ്പോൾ ഏറ്റവും ആഹ്ലാദത്തോടെ നോവലിന്റെ ഉള്ളടക്കത്തെ കുറിച്ചാണ് ആദ്യം അന്വേഷണമുണ്ടായത്. ആവശ്യപ്പെട്ട കാര്യം മറക്കാതെ, ദിവസങ്ങളോളം അത് മനസ്സിലിട്ട് നടന്ന്, ഞാനുമായി കൃത്യമായ ഫോളോ അപ്പ് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും തിരക്കുള്ള മോഹൻലാൽ എന്ന നടനാണ്. വ്യക്തിബന്ധങ്ങൾക്ക് ലാലേട്ടൻ കൽപ്പിക്കുന്ന മൂല്യം എത്രയാണെന്നത് പലകുറി നേരിട്ടറിഞ്ഞവളാണെങ്കിലും ശരി, എന്റെ അത്ഭുതം ആറുന്നേയില്ല. ഒരിക്കൽ, ഈ ഫോട്ടോ എടുത്ത നാളിൽ ഊണ് കഴിക്കുന്നതിനിടെ വിളമ്പുകാരൻ ചെറുപ്പക്കാരനെ നോക്കി ‘മോനേ’ എന്ന് വിളിച്ചത് കേട്ട് മാത്രം എന്റെയുള്ളിലൊരു ആനന്ദം ഉടലെടുത്തിരുന്നു.
ഏറ്റവും സുന്ദരമായി മനുഷ്യരോട് ഇടപെടാനറിയുന്ന ലാലേട്ടനിലൂടെ, ഇന്ന് വൈകുന്നേരം 7 മണിക്ക് ലാലേട്ടന്റെ ഫേസ്ബുക്ക് പേജ് വഴി, എൽമയുടെ കവർ പ്രകാശിതമാവുമ്പോൾ ഉള്ളിൽ ഉറവയെടുത്തുകൊണ്ടിരിക്കുന്ന ആഹ്ലാദത്തിന് അതിരില്ലെന്നും ഫേസ്ബുക്കിൽ വ്യക്തമാക്കുന്നുണ്ട്.
Comments