ദുബായ് : രണ്ടു ദിവസം മണൽക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്കു മടങ്ങുന്നു. കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും 12 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ ആഴ്ച യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവരോട് പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൂരക്കാഴ്ചയും മൂലമുണ്ടായേക്കാവുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അധികൃതർ അഭ്യർഥിച്ചു.
മണലും പൊടിയും വീശി നഗരത്തിന്റെ ഭൂരിഭാഗവും മൂടുകയും ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്റർ വരെ താഴുകയും ചെയ്തിട്ടും കഴിഞ്ഞ ദിവസം രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല. ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് കാലതാമസം വരുത്തിയിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കും തിങ്കളാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് 44 വിമാനങ്ങൾ റദ്ദാക്കിയത്. ദുബായ് വേൾഡ് സെൻട്രലിലേക്കും മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ട 12 വിമാനങ്ങൾ പിന്നീട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കോ അതത് ബേസിലേക്കോ മടങ്ങി. എല്ലാ യാത്രക്കാരും അവരുടെ വിമാനങ്ങളുടെ നിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നതിന് തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അബുദാബി ഇന്റർനാഷനൽ, അൽ ബത്തീൻ, അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടുകൾക്ക് ചുറ്റുമുള്ള മോശം കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments