ലക്‌നൗ: ലക്‌നൗവിലെ ചിൻഹട്ട് പ്രദേശത്തെ ഗോഡൗണിൽ നിന്നും ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. 17 ലക്ഷം രൂപ വിലമതിക്കുന്ന ചോക്ലേറ്റ് ബാറുകളും ബിസ്‌ക്കറ്റുകളുടെ വൻ ശേഖരവും അജ്ഞാതർ മോഷ്ടിച്ചെന്ന് ഉടമസ്ഥൻ രാജേന്ദ്ര സിംഗ് സിദ്ധു പറഞ്ഞു. ബഹുരാഷ്‌ട്ര ചോക്ലേറ്റ് ബ്രാൻഡിന്റെ വിതരണക്കാരനും വ്യവസായിയുമാണ് രാജേന്ദ്ര സിംഗ്.
ചിൻഹട്ടിലെ തന്റെ പഴയ വീട്ടിൽ നിന്നും ഗോമതി നഗറിലെ വീട്ടിലേക്ക് മാറിയപ്പോൾ പഴയ വീട് ഗോഡൗൺ ആയി ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് പോലീസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. മോഷണം ശ്രദ്ധയിൽപെട്ട അയൽവാസി വീടിന്റെ വാതിൽ തകർന്നു കിടക്കുന്നതായി വിളിച്ചറിയിച്ചു. സിംഗ് വീട്ടിലെത്തി പരിശോധിച്ചപ്പോളാണ് മോഷണം നടന്നതായി തെളിഞ്ഞത്. രാത്രിയിൽ വാഹനത്തിന്റെ ശബ്ദം കേട്ടതായി മറ്റൊരു അയൽക്കാരൻ പറഞ്ഞു.
അക്രമികൾ മോഷ്ടിച്ച സ്റ്റോക്ക് കടത്താൻ ട്രക്ക് ഉപയോഗിച്ചതായി സംശയമുള്ളതായി സിദ്ദു പോലീസിൽ പറഞ്ഞു. ഗോഡൗണിൽ സ്ഥാപിച്ചിരുന്ന സിസിടിവികൾ അക്രമികൾ തകർത്തതിനാൽ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മറ്റു ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സയ്യിദ് അബ്ബാസ് അറിയിച്ചു.
Comments