പത്തനംതിട്ട : ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. പുലർച്ചെ 5 മണിക്ക് മുതിർന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം നിർമ്മാല്യ ദർശനവും അഭിഷേകവും നടന്നു.
സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും നൽകി. തുടർന്ന് മണ്ഡപത്തിൽ മഹാ ഗണപതി ഹോമവും, ശബരിമല പുതിയ ഉൾക്കഴകത്തിന്റെ നറുക്കെടുപ്പും നടന്നു.
വി.എൻ.ശ്രീകാന്താണ് പുതിയ ശബരിമല കീഴ് ശാന്തി .ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശിന്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. കൂടാതെ ചിങ്ങം ഒന്നിന്റെ ഭാഗമായി ശബരിമലയിൽ ലക്ഷാർച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് പുതുവർഷത്തിൽ അയ്യപ്പനെ തൊഴാനായി എത്തിയത്.
നടത്തുറന്ന് ഇരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉദയാസ്തമയപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം ,കളഭാഭിഷേകം, എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.സെപ്റ്റംബർ 6 ന് ഓണനാളുകളിലെ പൂജകൾക്കായി നട തുറക്കും.സെപ്റ്റംബർ 10 ന് വീണ്ടും നട അടക്കും.
Comments