സിയോൾ: ഉത്തരകൊറിയയുമായുള്ള ചർച്ചകൾ രാഷ്‌ട്രീയ പ്രകടനത്തിനല്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ. ഇരു രാജ്യങ്ങളം തമ്മിൽ സമാധാനം നിലനിർത്തണം. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണത്തിലേയ്‌ക്ക് മാറിയാൽ ഉത്തര കൊറിയയ്‌ക്ക് സാമ്പത്തിക സഹായം നൽകുവാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനം സ്ഥാപിക്കാൻ പ്യോങ്‌യാങ്ങുമായി ചർച്ചയ്‌ക്ക് താൻ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാക്കൾ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകളും വെറും രാഷ്‌ട്രീയ പ്രകടനമായി മാറരുത്. മറിച്ച് കൊറിയൻ ഉപദ്വീപിലും വടക്കുകിഴക്കൻ ഏഷ്യയിലും സമാധാനം നിലനിർത്താൻ സാധിക്കുന്ന തരത്തിലുള്ള ഇടപെടലുകളായിരിക്കണം. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് എന്നിവരുൾപ്പെട്ട ചർച്ചകളെയും ഉച്ചകോടികളെയും വ്യക്തമായി വിമർശിക്കുകയായിരുന്നു യൂൻ സുക്-യോൾ. രാജ്യങ്ങൾ തമ്മിലുള്ള ആണവ നിരായുധീകരണ ചർച്ചകൾ 2019 ൽ സ്തംഭിച്ചിരുന്നു. പിന്നാലെ 2017 ന് ശേഷമുള്ള ആദ്യത്തെ ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളും വന്നു.
ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത പരിശീലനത്തിന് മുന്നോടിയായി പ്രാഥമിക സംയുക്ത അഭ്യാസങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഉത്തര കൊറിയ പടിഞ്ഞാറൻ തീരത്ത് നിന്നും രണ്ട് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾക്കിടെ സുരക്ഷ ഉറപ്പുവരുത്താൻ ആണവായുധങ്ങൾ വികസിപ്പിക്കണം എന്ന ചർച്ച ദക്ഷിണ കൊറിയയിലും നടന്നു. എന്നാൽ ആണവായുധ നിർവ്യാപന കരാറിൽ (എൻപിടി) താൻ പ്രതിജ്ഞാബദ്ധനാണെന്നും ദക്ഷിണ കൊറിയയുടെ പ്രതിരോധ മേഖല ശക്തമാക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും യൂൺ പറഞ്ഞു.
Comments