കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ പുലിയുടെയും ചുവന്ന പാണ്ടയുടെയും തോലുകൾ പിടികൂടി. ബൈകുന്ത്പൂർ ഫോറസ്റ്റ് ഡിവിഷനിലെ ബെലാക്കോബയിൽ നിന്ന് മൂന്ന് നേപ്പാൾ പൗരന്മാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് ചുവന്ന പാണ്ടയുടെ തോലും ഒരു പുള്ളിപ്പുലിയുടെ തോലുമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തോലുകൾക്ക് വിപണിയിൽ 30 ലക്ഷത്തിലധികം വില ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നേപ്പാൾ സ്വദേശികളായ ചന്ദ്രപ്രകാശ് ചെംജോങ്, ഗോവിന്ദ് സാംബ ലിംബു, യാക്പു ഷെർപ്പ എന്നിവർ പിടിയിലായത്.
മൃഗങ്ങളുടെ തോൽ കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളായി കാത്ത് നിന്നിരുന്നു. ചൊവ്വാഴ്ച നേപ്പാൾ നമ്പറുള്ള ബൈക്ക് കടന്നു വന്നതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച മൂവർ സംഘത്തെ പിന്തുടർന്ന് കീഴടക്കുകയായിരുന്നു. ഇവരുടെ കൈവശമുള്ള ബാഗിൽ നിന്നാണ് മൃഗങ്ങളുടെ തോൽ കണ്ടെടുത്തത്.
ഇതാദ്യമായാണ് ചുവന്ന പാണ്ടയുടെ തോൽ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തോലുകൾ ഭൂട്ടാനിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. അവിടെ ഒരു ചൈനീസ് പൗരന് തോലുകൾ എത്തിച്ചു നൽകിയാൽ 30 ലക്ഷം ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞു. ഇതിനു പിന്നിൽ വൻസംഘം സജീവമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിടിയിലായ മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണെന്നും കുറ്റ കൃത്യത്തിന് പിന്നിലുള്ള സംഘത്തിനായുള്ള അന്വേഷണം നടക്കുകയാണെന്നും വനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments