ഷിംല: അസമിന് പിന്നാലെ ഹിമാചൽ പ്രദേശിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഹിമാചൽ പ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എം എൽ എമാരുമായ പവൻ കുമാർ കാജലും ലഖ്വീന്ദർ സിംഗ് റാണയും ബിജെപി അംഗത്വം സ്വീകരിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്.
കാംഗ്രയിൽ നിന്നും രണ്ട് തവണ എം എൽ എ ആയ നേതാവാണ് പവൻ കാജൽ. കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡൻ്റുമായിരുന്നു അദ്ദേഹം. നളഗഢിൽ നിന്നും രണ്ട് തവണ എം എൽ എ ആയിടുള്ള ലഖ്വീന്ദർ സിംഗ് റാണ കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്നു. രാഷ്ട്രീയ അനുഭവ സമ്പത്തുള്ള ഇരു നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ അറിയിച്ചു.
അസമിലും നിരവധി പ്രതിപക്ഷ എം എൽ എമാർ ഉടൻ ബിജെപിയിൽ എത്തും എന്നാണ് സൂചന. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ അസമിലെ പ്രതിപക്ഷവും സംതൃപ്തരാണെന്ന് ബിജെപി അസം സംസ്ഥാന അദ്ധ്യക്ഷൻ ഭബേഷ് കലിത വ്യക്തമാക്കിയിരുന്നു. ബിജെപി സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷത്ത് നിന്നും കൂടുതൽ എം എൽ എമാർ പാർട്ടിയിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമിൽ നിരവധി പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇവരെല്ലാം ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും അസമിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലും അസമിലെ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്നു.
Comments