ചെന്നൈ: സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയെ അവഹേളിച്ച് സ്കൂളിലെ പ്രധാനാദ്ധ്യാപിക. ധർമ്മപുരി ജില്ലയിലെ സർക്കാർ സ്കൂളിലെ അദ്ധ്യാപികയായ തമിഴ്സെൽവിയാണ് പതാകയെ അഭിവാദ്യം ചെയ്യാതെ അവഹേളിച്ചത്. സംഭവത്തിൽ തമിഴ്സെൽവിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം. ഈ വർഷം തമിഴ്സെൽവി പ്രധാനാദ്ധ്യാപിക സ്ഥാനത്തു നിന്നും വിരമിക്കും. അതിനാൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ അദ്ധ്യാപകർ ചേർന്ന് ഒരുക്കിയിരുന്നു. പരിപാടിയിൽ ദേശീയ പതാക ഉയർത്തിയപ്പോൾ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും അഭിവാദ്യം ചെയ്തു. എന്നാൽ തമിഴ്സെൽവി മാത്രം കൈകെട്ടി നിൽക്കുകയായിരുന്നു. അഭിവാദ്യം ചെയ്യാൻ വൈസ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടപ്പോൾ താൻ ക്രിസ്തീയ വിശ്വാസിയാണെന്നും, ദേശീയ പതാകയെ അഭിവാദ്യം ചെയ്യാൻ മതത്തിൽ അനുവാദമില്ലെന്നുമായിരുന്നു തമിഴ്സെൽവിയുടെ പ്രതികരണം.
രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തമിഴ്സെൽവിയുടെ പ്രവർത്തിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ ഓഫീസർക്ക് രക്ഷിതാക്കൾ പരാതിയും നൽകിയിട്ടുണ്ട്.
ഇതിന് മുൻപും തമിഴ്സെൽവി സമാന രീതിയിൽ ദേശീയ പതാകയെ അപമാനിച്ചിട്ടുണ്ട്. ഒരിക്കൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിന് തമിഴ്സെൽവി വിലക്കേർപ്പെടുത്തിയിരുന്നുവെന്നാണ് അദ്ധ്യാപകർ പറയുന്നത്. എന്നാൽ ഇത് മറികടന്ന് മറ്റ് അദ്ധ്യാപകർ സ്കൂളിൽ ദേശീയ പതാക ഉയർത്തി. മുൻ വർഷങ്ങളിലൊന്നും സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നില്ലെന്നും സഹപ്രവർത്തകർ വ്യക്തമാക്കി.
അതേസമയം സംംഭവം വിവാദമായതോടെ വിശദീകരണവുമായി തമിഴ്സെൽവി രംഗത്ത് എത്തി. താൻ ദേശീയ പതാകയെ അപമാനിച്ചിട്ടില്ല. ദേശീയ പതാക ഉയർത്തുന്നതിനും എതിരല്ല. തന്റെ മതത്തിൽ ദൈവത്തെ മാത്രമാണ് അഭിവാദ്യം ചെയ്യാൻ അനുവാദമുള്ളത്. അത് അനുസരിക്കുമെന്നും തമിഴ്സെൽവി പ്രതികരിച്ചു.
Comments