കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പെൻഷൻ തടഞ്ഞുവെക്കപ്പെട്ട റിട്ടയേർഡ് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി പെൻഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. കൊൽക്കത്തയിലെ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു മരിച്ച സുനിൽ കുമാർ ദാസ് (63).
വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് സുനിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പെൻഷൻ ലഭ്യമാകാത്തതിനെ തുടർന്ന് ഏറെ നാളായി ഇദ്ദേഹം നിരാശയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടുംബം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ അദ്ദേഹം വളരെ വിഷമിച്ചുവെന്നും വീട്ടുകാർ പറയുന്നു. നിരവധി തവണ ഹയർ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
ആത്മഹത്യാവിവരം പുറത്തുവന്നതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗാളിൽ കോടിക്കണക്കിന് രൂപയുടെ അദ്ധ്യാപക നിയമന അഴിമതി നടന്ന സാഹചര്യത്തിൽ സുനിൽ കുമാർ എന്ന റിട്ട. അദ്ധ്യാപകന്റെ ആത്മഹത്യ ഏറെ ചർച്ചയാവുകയാണ്. 2019 സെപ്റ്റംബർ അഞ്ചിന് മുഖ്യമന്ത്രി മമതാ ബാനർജിയിൽ നിന്നും ശിക്ഷാ രത്ന പുരസ്കാരം സ്വീകരിച്ചിട്ടുള്ള അദ്ധ്യാപകൻ കൂടിയായിരുന്നു സുനിൽ കുമാർ.
Comments