ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മിന്നൽ പ്രളയത്തിൽ അകപ്പെട്ട് മരിച്ച എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മദ്ധ്യപ്രദേശിലെ പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കാർ കണ്ടെത്തിയതിന് സമീപത്തു നിന്നാണ് മൃതദേഹവും കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപാണ് നിർമ്മലിനെ കാണാതായത്. ഭാര്യയുടെ അടുത്ത് നിന്ന് പച്മാർഹിലേക്ക് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പോകുന്ന വഴി രാത്രി എട്ടരമണിയോടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രദേശത്ത് കനത്ത മഴയാണെന്നും റോഡിൽ തടസങ്ങളാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. അതിനുശേഷം നിർമ്മൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. എല്ലാ ദിവസവും രാവിലെ അമ്മയുമായി സംസാരിക്കുമായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ വിളിക്കാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
നർമ്മാദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിർമ്മലിന്റെ ഫോൺ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. ആദ്യം തകർന്ന നിലയിൽ നിർമ്മലിന്റെ കാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപ പ്രദേശത്ത് മൃതദേഹം കണ്ടത്തിയത്.
അടുത്ത മാസം മൂന്നിന് നിർമ്മലിന്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം.
Comments