പട്ന : വ്യാജ പാസ്പോർട്ട് നിർമ്മിച്ചുവെന്നും വ്യാജ ബാങ്ക് പ്രവർത്തിപ്പിച്ചുവെന്നും പറഞ്ഞാൽ എല്ലാവരും വിശ്വസിച്ചെന്നിരിക്കാം. എന്നാൽ വ്യാജ പോലീസ് സ്റ്റേഷൻ നടത്തിയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഇത് പിടികൂടാനോ യഥാർത്ഥ പോലീസിന് എട്ട് മാസം വേണ്ടിവന്നു. ബീഹാറിലെ ബങ്ക നഗരത്തിലാണ് ഈ വിചിത്രമായ സംഭവം നടന്നത്.
ഒരു സംഘം ആളുകൾ ചേർന്ന് ഹോട്ടലിനെ പോലീസ് സ്റ്റേഷനാക്കി മാറ്റുകയായിരുന്നു. തുടർന്ന് പോലീസ് വേഷത്തിലെത്തിയ ഇവർ ജനങ്ങളെ പറ്റിച്ച് പണം തട്ടിയെന്നാണ് വിവരം. പ്രാദേശിക പോലീസ് മേധാവിയുടെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഈ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത് എന്നതും വിചിത്രം.
യൂണിഫോമും, ബാഡ്ജും ഗണ്ണുമെല്ലാമായി യഥാർത്ഥ പോലീസിനെ വെല്ലുന്ന രീതിയിലാണ് ഇവർ ജനങ്ങൾക്ക് മുന്നിലെത്തിയത്. ഇത് വ്യാജനാണെന്ന് തിരിച്ചറിയാൻ പ്രദേശവാസികൾക്കും കഴിഞ്ഞില്ല. പട്ന സ്കോർട്ട് ടീം എന്നായിരുന്നു പേര്. പരാതിയും കേസും കൊടുക്കാൻ എത്തുന്നവരിൽ നിന്നും പണം തട്ടും. സഹായവും പോലീസ് ജോലിയും വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിട്ടുണ്ട്.
തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ സർവ്വീസിൽ നിന്ന് തരുന്ന ആയുധങ്ങൾക്ക് പകരം പ്രാദേശികമായി നിർമ്മിച്ച തോക്ക് ഉപയോഗിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പൊളിഞ്ഞത്.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോല യാദവ് എന്നയാളാണ് ഈ നീക്കത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാൽ ഇയാൾ ഒളിവിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments