കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിൽ 12 കേസുകളും കൊറോണ കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതിൽ പലതും അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
40 ക്രിമിനൽ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകൾക്കും കാല് വെട്ടി ബൈക്കിൽ കൊണ്ടു പോയവർക്കുമൊക്കെ എതിരെ കാപ്പ ചുമത്താൻ തയാറാകാത്തവർ കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ അതേ ശക്തിയിൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം കാപ്പ ചുമത്താനുള്ള നടപടി ഭരണകൂട ഭീകരതയും ഫാസ്റ്റിസ്റ്റ് സർക്കാരിന്റെ ഭീരുത്വവുമാണെന്ന് ഫർസീൻ മജീദ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ലെന്നും ഫർസീർ കൂട്ടിച്ചേർത്തു.
Comments