കോഴിക്കോട് : കടത്തിയ സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ചതിന് പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് കൂടുതൽ പേരെ സഹായിച്ചെന്ന് സൂചന. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് സ്വർണം കടത്തുന്നതിന് കൂടുതൽ പേരെ സഹായിച്ചത്. പിടിയിലായ ദിവസം ഇയാൾ ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കേസ് അഴിമതി നിരോധന നിയമ പ്രകാരം സി ബി ഐ അന്വേഷിക്കും. നിലവിൽ വിമാനത്താവളത്തിൽ വരുന്നവരിൽ നിന്ന് അല്ലാതെ പുറത്ത് നിന്നും ഇയാൾ സ്വർണം കൈപ്പറ്റിയോ എന്നും അന്വേഷിക്കുന്നുണ്ട്.
പിടിയിലാവുന്നതിന്റെ തലേദിവസം യാത്രക്കാരുടെ ലഗേജുകൾ എക്‌സറേ ഇമേജ് വച്ച് പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു മുനിയപ്പയ്‌ക്ക്. എന്നാൽ ചില യാത്രക്കാരുടെ ലഗേജുകൾ പരിശോധിക്കാത്തതിനെ കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മുനിയപ്പ പോലീസ് പിടിയിലായത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുനിയപ്പയെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പിടിയിലാകവേ ഇയാളുടെ പക്കൽ വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വർണ്ണവും പാസ്‌പോർട്ടുകളും ആഡംബര വസ്തുക്കളും ഉണ്ടായിരുന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ടായി ചുമതല ഏറ്റത്.
Comments