പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ശബരിമലയിൽ ദർശനം നടത്തിയേക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമലയുടെ വികസനത്തിനായി കേന്ദ്രസർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തുനൽകും. ശബരിമലയിൽ നിലനിൽക്കുന്ന വനഭൂമിതർക്കത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലദർശനത്തിന് ശേഷം ജനം ടിവിയോട് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ശബരിമലയ്ക്ക് വേണ്ടി ഏതുതരത്തിലുള്ള വികസന പദ്ധതികളും ആവിഷ്കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. ദേവസ്വം ബോർഡോ, സംസ്ഥാന സർക്കാരോ ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും നൽകും. കൃത്യമായ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് മുൻപിൽ സമർപ്പിക്കാൻ ദേവസ്വം ബോർഡ് തയ്യാറായാൽ അതിനനുസരിച്ചുള്ള എല്ലാ പിന്തുണയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
ശബരിമലയുടെ വികസനത്തിനായി നരേന്ദ്രമോദി സർക്കാർ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ശബരിമല വനം ഭൂമി സംബന്ധിച്ച് കാലങ്ങളായി തർക്കം നിലനിൽക്കുന്നണ്ട്. ഇത് പരിഹരിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ചർച്ച നടത്തും. പ്രധാനമന്ത്രി ഉടൻ ശബരിമലയിൽ ദർശനം നടത്തും. എന്നാൽ അത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. സ്വാമി അയ്യപ്പനെ കാണാൻ അദ്ദേഹം ഉടൻവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
26ാം തവണയാണ് താൻ ശബരിമലയിൽ ദർശനം നടത്തുന്നത്. സന്നിധാനത്ത് എത്തുമ്പോൾ വലിയ ഊർജ്ജമാണ് ലഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Comments