ബീജിംഗ്: ചൈനയുമായുള്ള ബന്ധം അങ്ങേയറ്റം സങ്കീർണ്ണമായ അവസ്ഥയിലാണെന്ന വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറുടെ പരാമർശങ്ങളിൽ പ്രതികരണവുമായി ചൈന. ബന്ധങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഒരേ രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് അഭ്യർത്ഥിച്ചു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ പറഞ്ഞു. ചൈനയും ഇന്ത്യയും ഒരുമിച്ച് നിന്നാൽ മാത്രമേ ഏഷ്യക്ക് ഗുണം ഉണ്ടാവുകയുള്ളൂവെന്ന് വെൻബിൻ അഭിപ്രായപ്പെട്ടു. രണ്ട് പ്രാചീന സംസ്കൃതികളുടെ ഉടമകളാണ് ഇന്ത്യയും ചൈനയും. രണ്ട് വൻ ശക്തികളും വളരുന്ന രണ്ട് സമ്പദ്ഘടനകളുടെ ഉടമകളുമാണ് ഇരു രാജ്യങ്ങളും. വൈജാത്യങ്ങളേക്കാൾ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കേണ്ട രാജ്യങ്ങളാണ് ഇരു കൂട്ടരും. ഇരുവരും ഒരുമിച്ച് നിന്നാൽ മാത്രമേ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്ക് വികസനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള വിവേകം ഇന്ത്യക്കും ചൈനക്കും ഉണ്ടെന്നും വിൻബെൻ ചൂണ്ടിക്കാട്ടി.
അതേസമയം, അതിർത്തിയിലെ ചൈനയുടെ ചെയ്തികളാണ് ബന്ധം വഷളാകാൻ കാരണം എന്നതാണ് ഇന്ത്യയുടെ നിലപാട്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന കടന്നുകയറാൻ തുനിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ക്വാഡ് സഹകരണം ശക്തമാക്കിയതിനെതിരെ ചൈന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെയും ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
Comments