തൃശ്ശൂർ: അടുത്ത റിപ്പബ്ലിക് ദിനത്തിൽ ഇനി അമ്മിണിയ്ക്കും കൊച്ചുമക്കൾക്കും സ്വന്തം വീടിന് മുൻപിൽ ദേശീയ പതാകയുയർത്താം. സ്വന്തമായി വീടെന്ന അമ്മിണിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മേജർ രവി. ഇതിന്റെ താക്കോൽദാനം നടനും മുൻ എംപിയുമായ സുരേഷ് ഗോപി നിർവ്വഹിച്ചു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അമ്മിണിയും കൊച്ചുമക്കളും ദേശീയ പതാക ഉയർത്തിയിരുന്നു. തകർന്ന് വീഴാറായ കുടിലിന് മുൻപിൽ ദേശീയ പതാക ഉയർത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അമ്മിണിയുടെ ദുരവസ്ഥ മേജർ രവിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അദ്ദേഹം അമ്മിണിയ്ക്ക് വീടു നിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. വെറും ഏഴ് മാസങ്ങൾ കൊണ്ടാണ് മേജർ രവി വീടിന്റെ നിർമ്മാണം പൂർത്തിയാക്കി അമ്മിണിയ്ക്ക് താക്കോൽ കൈമാറിയത്. ഇവർക്ക് പുറമേ സമൂഹ്യപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിൽ നിർമ്മിച്ച് നൽകിയ രണ്ട് വീടുകളുടെ താക്കോൽ ദാനവും സുരേഷ് ഗോപി നിർവ്വഹിച്ചു. ചേർപ്പ് സ്വദേശികളായ രാമകൃഷ്ണൻ കൊട്ടാരത്തിൽ, ബേബി എന്നിവർക്കാണ് മറ്റ് രണ്ട് വീടുകൾ നിർമ്മിച്ച് നൽകിയത്.
തന്നെക്കാൾ മുൻപു തന്നെ അമ്മിണിയമ്മയ്ക്ക് വീടെന്ന ഉദ്യമം മേജർ രവി വെട്ടിപ്പിടിച്ചതായി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഭാരതീയർ ഒരു തിരംഗ തരംഗമാക്കിയിരുന്നു. അത് ഏവരുടെയും കണ്ണ് നനയിച്ചു. താനും ഇത് കണ്ടെങ്കിലും തന്റെ സംവിധാനത്തിലൂടെ എത്തുന്നതിന് മുൻപ് തന്നെ മേജർ രവി ഈ ഉദ്യമം വെട്ടിപ്പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments